വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ കൊച്ചുമകന്റെ അടിപൊളി ജീവിതം; നാട്ടുകാര്‍ കൊടുംപട്ടിണിയില്‍; ഇവിടെ സിപിഎമ്മിന്റെ ക്യൂബന്‍ ഫണ്ട് പിരിവും

കേരളത്തിന്റെ വണ്‍ ആന്റ് ഒണ്‍ലി ‘കാസ്‌ട്രോ’യ്ക്ക് വിട നല്‍കാന്‍ കേരളം തയ്യാറെടുക്കുമ്പോള്‍ ക്യൂബയുടെ വിപ്ലവനേതാവായിരുന്ന സാക്ഷാല്‍ ഫിഡല്‍ കാസ്‌ട്രോയുടെ കൊച്ചുമോന്റെ അടിപൊളി ലൈഫിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിവാദമാവുകയാണ്. പട്ടിണി രാജ്യമായ ക്യൂബയിലെ കമ്യൂണിസ്റ്റ് നേതാവിന്റെ പൗത്രനും 33കാരനുമായ സാന്ദ്രോ കാസ്‌ട്രോ (Sandro Castro) വിലകൂടിയ മദ്യം ആഡംബര നൗകയിലിരുന്ന് കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഇതോടെ നാട്ടുകാര്‍ ആകെ കലിപ്പിലാണ്.

സാന്ദ്രോ തന്റെ സമ്പന്നമായ ജീവിതത്തെക്കുറിച്ചുള്ള പൊങ്ങച്ച ചിത്രങ്ങളും വീഡിയോകളും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് സാന്ദ്രോയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. ക്ലബുകളിലും പബ്ബുകളിലും പാര്‍ട്ടികളിലും സ്ഥിര സാന്നിധ്യമായ ഇയാളുടെ അഴിഞ്ഞാട്ടത്തെ സഖാക്കളായ കമ്യൂണിസ്റ്റുകാരും നാട്ടുകാരും വിമര്‍ശനത്തോടെയാണ് നോക്കിക്കാണുന്നത്.

ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും പവര്‍കട്ടുമൊക്കെ ക്യൂബയെ വരിഞ്ഞു മുറുക്കിയിരിക്കയാണ്. രാജ്യത്ത് സ്ഥിരമായി ലോഡ് ഷെഡിംഗ് നടപ്പിലാക്കിയതിനെ കളിയാക്കി സാന്ദ്രോ ഒരു ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിലേക്ക് കുടിയേറാന്‍ ഒരവസരം തരണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെടുന്ന ഇയാളുടെ ഒരു വീഡിയോ വന്‍ വിവാദമായിരിക്കുകയാണ്.

ഫിഡല്‍ കാസ്‌ട്രോയുടെ രണ്ടാം വിവാഹത്തിലുണ്ടായ അഞ്ചു മക്കളിലൊരാളായ അലക്‌സിസ് കാസ്‌ട്രോ സോട്ടോ ഡെല്‍ വാലേയുടെ മകനാണ് സാന്ദ്രോ. 1959 ല്‍ നടന്ന ക്യൂബന്‍ വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്ത ഫിഡല്‍ കാസ്‌ട്രോ ദീര്‍ഘ കാലം രാജ്യത്തെ ഭരണാധികാരിയായിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധം നിമിത്തം ക്യൂബ വലിയ സാമ്പത്തിക പ്രതിസന്ധിയിലും അര്‍ദ്ധ പട്ടിണിയിലുമാണ്. സാധാരണ പൗരന്മാരോട് മുണ്ടു മുറുക്കി ഉടുത്ത് ആഡംബരങ്ങള്‍ കുറയ്ക്കണമെന്ന് ഭരണാധികാരിയായ കാസ്‌ട്രോ നാട്ടുകാരെ ഉദ്‌ബോധിപ്പിക്കുന്നതും പതിവായിരുന്നു.
നാട്ടുകാരോട് ലളിത ജീവിതം നയിക്കാന്‍ സീനിയര്‍ കാസ്‌ട്രോ ആവശ്യപ്പെടുമ്പോഴും അദ്ദേഹത്തിന്റെ മക്കളും കൊച്ചു മക്കളുമൊക്കെ ആഡംബര ജീവിതവും സുഖലോലുപതയും വേണ്ടുവോളം ആസ്വദിച്ചിരുന്നു. ആഹാരത്തിനും മരുന്നിനും കുക്കിംഗ് ഗ്യാസിനുമൊക്കെ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുമ്പോഴാണ് കമൂണിസ്റ്റ് നേതാവിന്റെ കുടുംബത്തിന്റെ ലക്ഷ്വറി ജീവിതം.

ശരാശരി ക്യൂബക്കാരന്റെ പ്രതിദിന വേതനത്തിന്റെ 100 മടങ്ങാണ് മദ്യപിക്കാനും ചൂതു കളിക്കാനും സാന്ദ്രോ ചെലവാക്കുന്നത്. ഇയാളുടെ കുത്തഴിഞ്ഞ ജീവിതം എന്നും വിവാദമായിരുന്നു. കോവിഡ് കാലത്ത് ആഡംബര മെഴ്‌സിഡസ് ബെന്‍സ് കാറില്‍ സാന്ദ്രോ കറങ്ങി നടന്നത് ക്യൂബയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അടിക്കടി ക്യൂബന്‍ സഹായ ഫണ്ട് പിരിക്കല്‍ പതിവാണ്. ദരിദ്രമായ ക്യൂബയ്ക്ക് ഒരു കൈതാങ്ങ് എന്നാണ് ഈ പിരിവിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ പണം എത്തുന്നത് കാസ്‌ട്രോയുടെ കുടുംബത്തിന്റെ ആഡംബര ജീവിതത്തിനാണോ എന്ന ചോദ്യം സിപിഎമ്മിന് മുന്നില്‍ സ്വാഭാവികമായും ഉയരാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here