ഡിസിസി പ്രസിഡൻ്റും പാർട്ടിക്ക് പുറത്തേക്കോ… ബിജെപിയുടെ സാധ്യത എണ്ണിപ്പറഞ്ഞ് കോൺഗ്രസ് എടുക്കാചരക്കാകുമെന്ന് മുൻ എംഎൽഎ

കോൺഗ്രസിനെ വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റും മുൻ എംഎൽഎയുമായ പാലോട് രവിയുടെ തുറന്നുപറച്ചിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉച്ചികുത്തിവീണ് മൂന്നാം സ്ഥാനത്താകും, നിയമസഭയിലും പരാജയപ്പെട്ട് ഇടത് ഭരണം തുടരും എന്നുമാണ് പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ രവി പറയുന്നത്. ജനങ്ങളുമായി ബന്ധമുള്ള നേതാക്കളാരും പാർട്ടിയിൽ ഇല്ലെന്ന് തിരുവനനന്തപുരത്തെ കാര്യം രവി പറയുമ്പോൾ, എല്ലായിടത്തും അങ്ങനെ തന്നെ എന്നാണ് ഫോണിൽ മറുവശത്തുള്ള ആൾ പ്രതികരിക്കുന്നത്. ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്ന് മുൻപേ ആരോപണം നേരിട്ടിട്ടുള്ള നേതാവാണ് പാലോട് രവി.
കൈരളി ചാനൽ പുറത്തുവിട്ട ഫോൺ സംഭാഷണം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് തദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കേണ്ട ഈ സമയത്ത്. തിരഞ്ഞെടുപ്പുകളെ നേരിടാൻ ഒരുങ്ങുന്ന ഘട്ടത്തിൽ, ഈ തലത്തിൽ പ്രവർത്തിക്കുന്ന നേതാവിൻ്റെ ബോധ്യം ഈ വിധമാണെന്ന് വ്യക്തമാകുന്നത് സാധാരണ പ്രവർത്തകരുടെ ആത്മവിശ്വാസത്തെ കെടുത്തുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ രവിക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുക്കേണ്ടി വരും.
തിരുവനന്തപുരം വാമനപുരം മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകൻ പുല്ലമ്പാറ ജലീൽ എന്നയാളോട് ആണ് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷൻ ഈ പരിദേവനങ്ങൾ പങ്കുവയ്ക്കുന്നത്… മുസ്ലിം സമൂഹം കോൺഗ്രസിനെ ഉപേക്ഷിച്ച് സിപിഎമ്മിലും മറ്റ് പാർട്ടികളിലും പോകും. കോൺഗ്രസുകാർ ബിജെപിയിലേക്കും പോകും. വരുന്ന രണ്ട് തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ കോൺഗ്രസ് പാർട്ടിയുടെ അധോഗതിയാകും എന്നാണ് നെടുമങ്ങാട് നിന്ന് മൂന്നുതവണ എംഎൽഎ ആയ പാലോട് രവി ഉറപ്പിച്ച് പറയുന്നത്.
നിയമസഭയിൽ 60 മണ്ഡലങ്ങളിൽ ബിജെപി ചെയ്യാൻ പോകുന്നത് കാണണം. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലേത് പോലെ ബിജെപി പണമിറക്കി ഓരോ മണ്ഡലത്തിലും 40000-50,000 വീതം വോട്ടുകൾ പിടിക്കുമെന്നും രവി പറയുന്നുണ്ട്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വോട്ടുമറിച്ചുവെന്ന് പാലോട് രവിക്കെതിരെ ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങലിലും സ്ഥാനാർത്ഥികളെ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച്, രവിയുടെ ഓഫീസ് മാരാർജി ഭവനിലേക്ക് മാറ്റണമെന്നടക്കം ആവശ്യപ്പെട്ട് പോസ്റ്റർ പ്രചാരണവും നടന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here