ബിജെപി ഭരിക്കുന്നിടങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ആറടിമണ്ണു പോലും കൊടുക്കില്ല; സിബിസിഐ, കെസിബിസി മെത്രാന്മാരേ, നിങ്ങളെവിടെ?

ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചവരെ മര്യാദ പഠിപ്പിക്കാന്‍ പുതുതന്ത്രവുമായി തീവ്ര ഹിന്ദുത്വ ശക്തികള്‍. ഇവരുടെ മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ പോലും അനുവദിക്കുന്നില്ല. തികച്ചും ഹീനമായ നടപടികളാണ് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലും ഒഡീഷയിലും ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്നത്. ക്രൈസ്ത വിശ്വാസം ഉപേക്ഷിച്ച് ഹിന്ദു വിശ്വാസങ്ങളിലേക്ക് മടങ്ങി വരാനുള്ള സമ്മര്‍ദങ്ങളാണ് പാവപ്പെട്ട ദലിത്- ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ പ്രയോഗിക്കുന്നതെന്ന് റായ്പൂര്‍ ആര്‍ച്ച് ബിഷപ് വിക്ടര്‍ താക്കൂറിനെ (Archbishop Victor Thakur) ഉദ്ധരിച്ചു കൊണ്ട് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ : ഛത്തീസ്ഗഡില്‍ മലയാളി പാസ്റ്ററെ തല്ലിചതച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍; കോടതി വളപ്പിലും ആക്രമണ ശ്രമം

ഈ മാസം 13ന് ഛത്തീസ്ഗഡിലെ ഹാവേച്ചുര്‍ ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യാനിയായ 55കാരന്‍ അങ്കാലു റാം പൊട്ടായ് മരണപ്പെട്ടപ്പോള്‍ അയാളുടെ സംസ്‌കാരം നടത്താന്‍ ഗ്രാമവാസികള്‍ അനുവദിച്ചില്ല. രാത്രിയിലെങ്ങാനും ശരീരം മറവുചെയ്യുമെന്ന് കരുതി ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ പൊട്ടായിയുടെ വീടിന് കാവല്‍ നിന്നു. ഒടുവില്‍ ഗ്രാമത്തിന് പുറത്തെവിടെയോ കൊണ്ടുപോയി മൃതദേഹം മറവു ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 25ലധികം സമാന സംഭവങ്ങള്‍ ഒഡീഷയിലും ഛത്തീസ്ഗഡിലും നടന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2023ല്‍ ഛത്തീസ്ഗഡില്‍ മാത്രം ഇത്തരം 15 സംഭവങ്ങള്‍ നടന്നതായി അരുണ്‍ പന്ന ലാല്‍ എന്ന ആക്ടിവിസ്റ്റ് പറഞ്ഞു. ബിജെപി ഭരിക്കുന്ന ഒഡീഷയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ക്രൈസ്തവരെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സമ്മര്‍ദത്തിലാക്കാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നതെന്ന് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഫാദര്‍ അജയ് സിംഗ് പറയുന്നു.

ALSO READ : ഒഡീഷയിൽ പള്ളിയിൽ പോലീസ് നടത്തിയത് നരനായാട്ട്; സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി, കുട്ടികളെ പോലും തല്ലി; റിപ്പോര്‍ട്ട് പുറത്ത്

ഇത്തരം ഹീനമായ നടപടികളെ ചെറുക്കാന്‍ ക്രൈസ്തവ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ആര്‍ച്ച് ബിഷപ് വിക്ടര്‍ താക്കൂര്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ ചേരിതിരിവുകള്‍ മാറ്റിവെച്ച് ഇത്തരം അതിക്രമങ്ങൾക്ക് സമാധാനപരമായ പ്രതിവിധികള്‍ കണ്ടെത്തണമെന്ന് ആര്‍ച്ച് ബിഷപ് അഭ്യർത്ഥിക്കുന്നു.

ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ താമസിക്കുന്ന ദലിത്- ആദിവാസി ക്രിസ്ത്യാനികളുടെ മരണാനന്തര കര്‍മ്മങ്ങളും സംസ്‌കാരവും ഹിന്ദുത്വ ശക്തികള്‍ പൊതുശ്മശാനങ്ങളില്‍ നിഷേധിക്കുമ്പോള്‍ 100 മുതല്‍ 150 കിലോമീറ്റര്‍ അകലെയുള്ള ക്രിസ്ത്യന്‍ സെമിത്തേരികളെ ആശ്രയിക്കേണ്ട ഗതികേടിലാവുകയാണ് ഈ പാവങ്ങള്‍. ക്രിസ്ത്യാനികളുടെ ശവസംസ്‌കാരം നിഷേധിച്ച സംഭവത്തില്‍ ഈ വര്‍ഷം ആദ്യം സുപ്രീം കോടതി ഇടപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാരുകളുടെ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. മതത്തിന്റെ പേരില്‍ ആദിവാസി – ദലിത് ക്രൈസ്തവര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാനതകളില്ലാത്ത പീഡനങ്ങളും വിവേചനങ്ങളുമാണ് നേരിടുന്നത്.

ക്രൈസ്തവ പീഡനങ്ങളും സംസ്‌കാര നിഷേധങ്ങളും വ്യാപകമായിട്ടും രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയായ അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി (Catholic Bishops Conference of India- CBCI) തികഞ്ഞ മൗനത്തിലാണ്. സിബിസിഐയുടെ അധ്യക്ഷനും തൃശൂര്‍ അതിരൂപത മെത്രാനുമായ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇത്തരം വിഷയങ്ങളില്‍ ഒരു പ്രതിഷേധക്കുറിപ്പ് പോലും ഇറക്കാന്‍ ധൈര്യം കാണിക്കാറില്ല. യാതൊരു വിധത്തിലുള്ള പ്രതികരണവും ഈ സംഘടനയുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ അതിക്രൂരമായ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ കേരളത്തിലെ ഒരു സംഘം കത്തോലിക്ക മെത്രാന്‍മാര്‍ ബിജെപിയുമായി ചങ്ങാത്തമുണ്ടാക്കുന്ന തിരക്കിലുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top