തിരിച്ചടികളിൽ പകച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ മുറുകുന്നു

ഇസ്രായേൽ പലസ്തീൻ സംഘർഷങ്ങൾ ശക്തി പ്രാപിച്ചിരിക്കുന്നു. വടക്കൻ ഗാസ്സയിൽ ബോംബ് സ്ഫോടനത്തിൽ അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സംഭവം.
അതിനിടെ, യമനിലെ ഹൂതികളും ഇസ്രായേലിനെതിരെ ആക്രമണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇസ്രായേലിനു നേരെ മിസൈൽ വർഷിച്ചതിനു പുറമെ ചെങ്കടലിൽ ഒരു കപ്പലിനു നേരെയും ഹൂതികൾ ആക്രമണം നടത്തി. തുടർന്ന് രണ്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ആക്രമിച്ച ‘മാജിക് സീസ്’ എന്ന ചരക്കുകപ്പൽ കടലിൽ മുങ്ങിയതായും ഹൂതികൾ അറിയിച്ചു.
ഗാസയിൽ ഇപ്പോഴും ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡൻ്റ് ട്രംപുമായി കൂടിക്കാഴ്ചക്ക് വാഷിങ്ടണിലെത്തി. സന്ദർശനത്തിനിടെ ട്രംപിനെ സമാധാന നൊബേലിന് ഇസ്രായേൽ ശുപാർശ ചെയ്തതായി നെതന്യാഹു അറിയിച്ചിരുന്നു.
ദ്വിരാഷ്ട്ര നയം ഇസ്രായേൽ -പലസ്തീൻ സംഘർഷങ്ങൾക്ക് പരിഹാരമാകുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് പറഞ്ഞത് തനിക്കറിയില്ല എന്നാണ്. ചോദ്യം അദ്ദേഹം നെതന്യാഹുവിന് കൈമാറുകയും ചെയ്‌തു. ‘പലസ്‌തീന് സ്വയംഭരണത്തിനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണം. എന്നാൽ, അത് ഇസ്രായേലിന് ഭീഷണിയാകരുത്. പലസ്തീന്റെ ആഭ്യന്തര സുരക്ഷയുടെ പരമാധികാരം എപ്പോഴും ഇസ്രായേലിൻ്റെ കൈവശമായിരിക്കണം എന്നും നെതന്യാഹു വിശദീകരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here