സർക്കാരിന് തലവേദനയായി സ്‌കൂൾ സമയമാറ്റം; നടപ്പിലാക്കിയാലും ഇല്ലെങ്കിലും സമരം; ചർച്ച ഇന്ന്

സ്കൂൾ സമയമാറ്റ വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുകയാണ്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതം വർധിപ്പിക്കാനുള്ള സർക്കാർ നീക്കമാണ് മുസ്ലിം മത സംഘടനകളെ പ്രകോപിപ്പിച്ചത്. സമയം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ സർക്കാർ പുറത്തുവിട്ടപ്പോൾ തന്നെ മത സംഘടനകൾ എതിരഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നു.
Also Read : സ്കൂൾ സമയമാറ്റം; നിർദേശങ്ങളുമായി സമസ്‌ത; തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ശിവൻകുട്ടി
സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. സർക്കാർ നീക്കത്തെ ഏതുതരത്തിലും തടയുമെന്ന നിലപാടിയലാണ് സമസ്ത. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സംസ്ഥാന സർക്കാരിന്റെത് ഫാസിസ്റ്റ് സമീപനമെന്നാരോപിച്ച് സുന്നി നേതാവ് നാസർഫൈസി കൂടത്തായിയും വിമർശനം ഉന്നയിച്ചു. മത സംഘടനകളുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് മുസ്ലിം ലീഗും.
അതേസമയം മതസംഘടനകൾക്ക് വഴങ്ങി സമയമാറ്റം വേണ്ടെന്നുവച്ചാൽ സമരം നടത്തുമെന്ന് പറഞ്ഞ് കൊണ്ട് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും.ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ശ്രമം.
മത സംഘടനകളുടെ നിലപാടുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർത്തിരുന്നു. ന്യൂനപക്ഷ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ നിലപാടുകളിൽ മാറ്റം വരുത്തി എന്ന വിമർശനകൾ രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. നിയമസഭയിലെടുത്ത തീരുമാനം അടക്കം സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ പിൻവലിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here