ഡോ ഹാരിസ് വെറും വേട്ടമൃഗമാണോ; കുറ്റമില്ലാത്തവനെ കുറ്റവാളി എന്ന് വിധിക്കുന്ന ആരോഗ്യ വകുപ്പും മന്ത്രിയും

രോഗികള്‍ക്കായി സത്യം തുറന്ന് പറഞ്ഞ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ: ഹാരിസ് ചിറയ്ക്കല്‍ കുരിശിലേറ്റിയ അവസ്ഥയിലാണ്. സാമാന്യനീതി ക്രൂരമായി നിഷേധിക്കപ്പെട്ട ഡോക്ടറെ കള്ളനാക്കി പൊതുമധ്യത്തില്‍ അപമാനിക്കാനാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടക്കം ഭരണകൂടത്തിലെ ഉന്നതര്‍ ശ്രമിക്കുന്നത്. പാര്‍ട്ടി തിട്ടൂരത്തിന് വിധേയപ്പെടുന്നില്ല എങ്കില്‍ നിങ്ങളെ പുകച്ച് പുറത്താക്കുമെന്ന മുന്നറിയിപ്പാണ് പ്രിന്‍സിപ്പലും സൂപ്രണ്ടും വഴി നല്‍കിയത്.
‘ഞാന്‍ കൈക്കൊള്ളുന്ന ചികിത്സാവിധികള്‍ അങ്ങേയറ്റം എന്റെ ബുദ്ധിക്കും ശക്തിക്കും കഴിയുന്ന വിധത്തിലും രോഗിയുടെ ഗുണത്തിനു വേണ്ടിയുള്ളതും ആയിരിക്കും. തെറ്റായ ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയോ രോഗിക്കു ഹാനികര മായോ ഞാന്‍ ഒന്നും ചെയ്യില്ല’ എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ആവോളം ഉയര്‍ത്തിപ്പിടിച്ച ഡോ ഹാരിസ് ചിറയ്ക്കലിന് സംഭവിച്ച ദുരന്തമാണ് കേരളമിന്ന് ചര്‍ച്ച ചെയ്യുന്നത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ആദ്യ ദിവസം ചൊല്ലുന്നതാണ് ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’ (Hippocratic Oath). രോഗികളുടെ സുരക്ഷയേക്കാള്‍ സര്‍ക്കാരിന്റെ ഇമേജ് സംരക്ഷിക്കാത്തതിന്റെ പേരിലാണ് നിസഹായനായ ഡോക്ടറെ ആരോഗ്യ വകുപ്പ് മഴയത്ത് നിര്‍ത്തി പീഡിപ്പിക്കുന്നത്.
നമ്പര്‍ വണ്‍ കേരള ആരോഗ്യമെന്ന ഭജന പാട്ട് പാടാന്‍ തയ്യാറായില്ല എന്ന ഒരേ ഒരു കുറ്റം മാത്രമാണ് ഈ ഡോക്ടര്‍ ചെയ്തിരിക്കുന്നത്. നിസഹായനായ ഇരയെ ഓടിച്ച് തളര്‍ത്തി കൊല്ലുന്ന പുലിയുടെ അതേ വേട്ടരീതിയാണ് സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. രാഷ്ടീയ ശത്രുവിന്റെ രണ്ട് കാലും വെട്ടി എറിഞ്ഞ പ്രതികള്‍ക്ക് കിട്ടുന്ന സ്വീകരണങ്ങളും സൗജന്യങ്ങളും നീതിമാനും സഹജീവി സ്‌നേഹമുള്ള ഡോക്ടര്‍ക്ക് നല്‍കേണ്ടതില്ലെന്ന ഭരണകൂട തീരുമാനമാണ് നടപ്പാക്കപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here