മുറിയില്‍ കണ്ടത് നന്നാക്കാനയച്ച ഉപകരണം; പണമില്ലാതെ തിരിച്ചയച്ചു; കള്ളനാക്കാനുള്ള ശ്രമത്തിൽ പ്രതികരിച്ച് ഡോ.ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത് റിപ്പയര്‍ ചെയ്യാനായി അയച്ച ശേഷം തിരികെ കൊണ്ടുവന്ന നെഫ്രോസ്‌കോപ്പാണെന്ന് ഡോ: ഹാരിസ് ചിറക്കല്‍. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലേക്കാണ് ഉപകരണം അയച്ചത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിനാല്‍ തിരികെ അയക്കാന്‍ നിര്‍ദേശം നല്‍കുക ആയിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഡോ:ഹാരിസ് വിശദീകരണ കുറിപ്പ് ഇട്ടത്.
10-15 വര്‍ഷം പഴക്കമുള്ള നെഫ്രോസ്‌കോപ്പുകള്‍ കണ്ടം ചെയ്യുന്നതിന് മുമ്പ് നന്നാക്കാന്‍ കഴിയുമോ എന്ന അവസാനവട്ട1 ശ്രമമാണ് നടത്തിയത്. രണ്ട് മാസം മുമ്പാണ് ഉപകരണം അയച്ചത്. ഇതാകും പരിശോധനയില്‍ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുറിയില്‍ നിന്നും നെഫ്രോസ്‌കോപ്പ് കണ്ടെത്തി എന്ന് പറഞ്ഞാണ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറും പ്രിന്‍സിപ്പല്‍ പി.കെ. ജബ്ബാറും ഹാരിസിനെ സംശയ നിഴലില്‍ നിര്‍ത്തി ആരോപണം ഉന്നയിച്ചത്.
അവധിയിലുള്ള ഹാരിസിന്റെ മുറിയിലാണ് പരിശോധന നടത്തിയത്. ഇതുസംബന്ധിച്ച് ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പ്രിന്‍സിപ്പലും സൂപ്രണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ കഥ വിളമ്പിയത്. ഇതിനു പിന്നില്‍ മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞതിലുളള പ്രതികാരമാണ് എന്ന ആരോപണമാണ് ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here