പ്രിന്‍സിപ്പലിനേയും സൂപ്രണ്ടിനേയും റിമോട്ട് കണ്‍ട്രോള്‍ ചെയ്ത് മറ്റാരോ; ഹാരിസിനെതിരായ പ്രസ് മീറ്റിനിടെ നിരന്തരം ഫോണില്‍ നിര്‍ദേശങ്ങള്‍…

ഡോ.ഹാരിസ് ചിറക്കലിനെ സംശയനിഴലിലാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പികെ ജബ്ബാറും സൂപ്രണ്ട് ബിഎസ് സുനില്‍ കുമാറും നടത്തിയ വാര്‍ത്താ സമ്മേളനം നിയന്ത്രിച്ചത് മറ്റാരോ. വാര്‍ത്ത സമ്മേളനത്തിനിടെ നിരന്തരം ഇരു ഡോക്ടര്‍മാര്‍ക്കും ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നു. ഡോക്ടര്‍ ഹാരിസ് ചിറക്കലിനെ കള്ളനാക്കാനുള്ള ഗൂഢാലോചന എന്ന സംശയത്തിന് ബലം നല്‍കുന്നതാണ് ഈ നീക്കങ്ങള്‍.
ആദ്യം പ്രിന്‍സിപ്പിലന്റെ ഫോണിലേക്കാണ് വിളി എത്തിയത്. പ്രധാന വാര്‍ത്താസമ്മേളനം ആയിട്ടുപോലും അത് അവഗണിച്ച് പ്രിന്‍സിപ്പില്‍ ഫോണെടുത്ത് സംസാരിച്ചു. അപ്പോള്‍ തന്നെ മനസിലാക്കാം മറുതലയ്ക്കുള്ളയാള്‍ എത്ര ഉന്നതന്‍ ആണെന്ന്. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രിന്‍സിപ്പിലിന്റെ വിശദീകരണത്തിലെ അവ്യക്തതകള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ വീണ്ടും എത്തി ഫോണ്‍. ഇത്തവണ സൂപ്രണ്ടിന്റെ ഫോണിലേക്കായിരുന്നു കോള്‍ എത്തിയത്.

സര്‍ എന്ന് അഭിസംബോധന ചെയ്താണ് സൂപ്രണ്ട് സംസാരിച്ചത്. ഡോ: ഹാരിസിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഴുവനും വായിക്കാനായിരുന്നു സൂപ്രണ്ടിന് ലഭിച്ച ഉത്തരവ്. സൂപ്രണ്ട് അപ്പോള്‍ തന്നെ പ്രിന്‍സിപ്പിലിനോട് ഇക്കാര്യം പറയുകയും ചെയ്തു. അത് അനുസരിച്ച് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. ഒരു ഉപകരണം നഷ്ടപ്പെട്ടു എന്ന് ഹാരിസ് ചിറക്കല്‍ സമ്മതിച്ചിട്ടുണ്ട് എന്ന് ഭാഗമാണ് പ്രിന്‍സിപ്പല്‍ വായിച്ചത്.
സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് ഹാരിസിനെ കള്ളനാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലുകള്‍. ഇത് നടത്തിയത് ആരാണ് എന്ന് വ്യക്തമാക്കേണ്ടത് പ്രിന്‍സിപ്പലും സൂപ്രണ്ടുമാണ്. അല്ലെങ്കില്‍ സംശയം നീളുക ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിലേക്കാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here