കുതിരവട്ടത്തുനിന്ന് വീണ്ടും രക്ഷപ്പെട്ട് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്; ശൗചാലയത്തിന്റെ ചുമര്‍ തുരന്ന് രക്ഷപ്പെടല്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു രക്ഷപ്പെടല്‍. ശൗചാലയത്തിന്റെ ചുമര്‍ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. ഓരോ മണിക്കൂറിലും പ്രതികളെ നിരീക്ഷിക്കുകയും സെല്ലില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സ്ഥലത്ത് നിന്നാണ് പ്രതിയുടെ രക്ഷപ്പെടല്‍.
രാത്രു ഒന്‍പത് മണിവരെ പ്രതി സെല്ലില്‍ ഉണ്ടെന്ന് ഉറപ്പാക്കിയിരുന്നു. എന്നാല്‍ 11 മണിയുടെ പരിശോധനയില്‍ പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. ഇത് രണ്ടാംതവണയാണ് പ്രതി കുതിരവട്ടത്തുനിന്ന് രക്ഷപ്പെടുന്നത്. പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
രണ്ടാഴ്ച മുന്‍പാണ് വിനീഷിനെ കുതിരവട്ടത്ത് എത്തിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവിടെ എത്തിച്ചത്. 2022 ലും വിനീഷിനെ ഇവിടെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ചികിത്സക്കിടെ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസിന്റെ പിടിയിലായി. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവമുണ്ടായി.
2021-ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ 21കാരി ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ കയറിയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ.
കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here