സ്ത്രീകളുടെ ഫോൺ റെക്കോർഡ് ചോർത്തുന്ന പോലീസുകാർക്ക് കുടപിടിച്ച് ആഭ്യന്തരവകുപ്പ്!! പരാതിയില്ലെന്ന് വ്യാജരേഖ ചമച്ച് വൻതട്ടിപ്പും

“ശ്രീ കെ സുദർശൻ ഡിവൈഎസ്പി, സുഹൃത്തായ ഫൈസൽ അക്കരയുടെ ആവശ്യപ്രകാരം ടിയാന്റെ ഭാര്യയുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് നൽകിയത് ഏതെങ്കിലും ദുരുദ്ദേശ്യത്തിൽ അല്ലെന്നും, ആ കുടുംബത്തെ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നും കാണുന്നു. പരാതിക്ക് ആധാരമായവരുടെ ഭാഗത്ത് നിന്നും നിലവിൽ യാതൊരു പരാതിയും ഇല്ല. മാത്രവുമല്ല ടിയാനോട് വിദ്വേഷമോ പരസ്പരം സംശയമോ ഇല്ലാത്ത രീതിയിൽ കുടുംബജീവിതം നയിച്ച് വരികയും ചെയ്യുന്നുണ്ട്.”

കേരള സർക്കാരിൻ്റെ ആഭ്യന്തരവകുപ്പ് പുറത്തിറക്കുന്ന ഒരു ഔദ്യോഗിക രേഖയിൽ ഇത്ര വലിയ തട്ടിപ്പും മര്യാദകേടും എഴുതിവയ്ക്കുമെന്ന് വിശ്വസിക്കാനാവില്ല. കാരണം ഇങ്ങനെ പച്ചക്കള്ളം എഴുതിവച്ച് പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് നേരിടേണ്ട പ്രത്യാഘാതം എത്രയെന്ന് അവരിൽ പലർക്കും സാമാന്യമായ ധാരണയുണ്ടാകും. എന്നിട്ടും ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയെങ്കിൽ, എന്തുവന്നാലും സംരക്ഷണമുണ്ടാകും എന്ന ഉറപ്പ് കിട്ടിയവരാണ് ഇതിന് പിന്നിലുള്ളതെന്ന് കരുതേണ്ടിവരും.

2021 ഒക്ടോബർ മാസത്തിൽ മലപ്പുറം പൊന്നാനിയിലെ സ്കൂൾ അധ്യാപികയുടെ മൊബൈൽ ഫോൺ കോൾ രേഖകൾ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാട്സാപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നു. ഒപ്പം വല്ലാത്ത അധിക്ഷേപകരമായ പരാമർശങ്ങളും. ഇത് ശ്രദ്ധയിൽപെട്ട അധ്യാപിക പലരോടും ചോദിച്ചപ്പോൾ ഇതിന് പിന്നിൽ സ്വന്തം ഭർത്താവ് ആണന്നും, ഫോൺ രേഖകൾ അയാൾക്ക് എടുത്തു കൊടുത്തത് കോഴിക്കോട്ടെ അസി. കമ്മിഷണർ കെ സുദർശൻ ആണെന്നും മനസിലാക്കുന്നു….

ഉടനടി ഇക്കാര്യങ്ങൾ കാണിച്ച് മലപ്പുറം എസ്പിക്ക് പരാതി നൽകുന്നു. അഡീഷണൽ എസ്പിയെ അന്വേഷണത്തിന് നിയോഗിക്കുന്നു. പരാതിക്കാരി ആരോപിച്ചത് പോലെ അസി. കമ്മിഷണർ കെ സുദർശൻ ആണ് പിന്നിലെന്ന് സ്ഥിരീകരിക്കുന്നു. 2021 സെപ്തംബറിൽ കോഴിക്കോട് ചേവായൂർ സ്റ്റേഷനിൽ അന്വേഷണത്തിലിരുന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ഫോൺ നമ്പറുകൾക്കൊപ്പം അയച്ചാണ്, കേസുമായി ഒരു ബന്ധവുമില്ലാത്ത പരാതിക്കാരിയുടെ ഫോണിൻ്റെ രേഖകൾ സുദർശൻ ശേഖരിച്ചത്.

മലപ്പുറം എസ്പി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന രാഹുൽ ആർ നായരെ നിയോഗിച്ചു. ഇതിലും കുറ്റം തെളിഞ്ഞതോടെ ഒരുവർഷത്തെ ഇൻക്രിമെൻ്റ് തടഞ്ഞ് നടപടിയെടുക്കാൻ ഡിജിപി ശുപാർശ ചെയ്തു. ഇതിനെതിരെ സുദർശൻ രണ്ടുവട്ടം നൽകിയ അപ്പീൽ തള്ളിയ ആഭ്യന്തര വകുപ്പ് മൂന്നാമത് അപ്പീലിലാണ് എല്ലാ നടപടികളും അവസാനിപ്പിച്ച് വെറുതെവിടാൻ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവിറക്കിയത്.

ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് നടത്തിയ ഹിയറിങ്ങിനെ ക്കുറിച്ച് ഉത്തരവിൽ പറയുന്നത് ഇങ്ങനെ – “09/05/2025-ന് ശ്രീ കെ സുദർശൻ, അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് -നെ നേരിൽ കേട്ട സമയത്തും ഉന്നയിച്ച മേൽ വാദങ്ങൾ PR മിനിട്‌സ്, റിവ്യൂ ഹർജിയിൻമേലുള്ള സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിൽ കെ.പി.ഡി.ഐ, പി&എ ചട്ടപ്രകാരം പരിശോധിച്ചു.” ഉത്തരവിൽ തുടർന്ന് പറയുന്ന ഭാഗമാണ് ഏറ്റവും ഗുരുതരം ….

“ദയാഹർജിക്കാരൻ ഡിവൈഎസ്പി തൻ്റെ സുഹൃത്തായ ഫൈസൽ അക്കരയുടെ ആവശ്യപ്രകാരം ടിയാന്റെ ഭാര്യയുടെ ഫോൺ വിവരങ്ങൾ നൽകിയത് ആ കുടുംബത്തിന്റെ ജീവൻ അപകടത്തിലാണ് എന്ന് മനസിലാക്കിയിട്ടാണ് എന്ന് കാണുന്നു. ആയതിൽ മറ്റൊരു ദുരുദ്ദേശവും ഇല്ല. പരാതിക്ക് ആധാരമായവരുടെ ഭാഗത്ത് നിന്നും യാതൊരു പരാതിയും നിലവിൽ ഇല്ല. ടിയാനോട് വിദ്വേഷമോ പരസ്പരം സംശയമോ ഇല്ലാത്ത രീതിയിൽ കുടുംബ ജീവിതം നയിച്ച് വരികയും ചെയ്യുന്നുണ്ട്.”

പ്രതിസ്ഥാനത്തുള്ള ഡിവൈഎസ്പി കെ സുദർശൻ, മൂന്നു കാര്യങ്ങളിൽ തൻ്റെ വകുപ്പുമേധാവികളെ തെറ്റിദ്ധരിപ്പിക്കുകയാണ് 1)ഭർത്താവിൻ്റെ ആവശ്യപ്രകാരം ഭാര്യയുടെ ഫോൺ 2021ൽ ചോർത്തുമ്പോഴോ ശേഷമോ, ആരുടെയും ജീവൻ അപകടത്തിലാകുന്ന ഒന്നും ഉണ്ടായിരുന്നില്ല. 2)ഡിവൈഎസ്പിക്കെതിരെ 2021ൽ മലപ്പുറം എസ്പിക്ക് പരാതി നൽകിയ അധ്യാപിക ഇന്നേവരെ അത് പിൻവലിച്ചിട്ടില്ല. 3)ഡിവൈഎസ്പി ഈ ‘സേവനം’ ചെയ്തതിനു പിന്നാലെ രണ്ടുവഴിക്കായ ദമ്പതികൾ, ഇപ്പോൾ ഡിവോഴ്സ് കേസ് നടത്തുകയാണ്.

ഒരുകേസിലും പ്രതിയോ വാദിയോ അല്ലാത്ത, തൻ്റെ അധികാര പരിധിയിലെങ്ങും പെടാത്ത, മറ്റൊരു ജില്ലയിൽ താമസക്കാരിയായ അധ്യാപികയുടെ ഫോൺ ചോർത്തിയതിൽ യാതൊരു ന്യായീകരണവും ബോധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡിവൈഎസ്പിക്കെതിരെ ഒരു ഇൻക്രിമെൻ്റ് മാത്രം തടഞ്ഞുകൊണ്ട് പേരിനെങ്കിലും നടപടിക്ക് ആഭ്യന്തരവകുപ്പ് തയ്യാറായത്. ഒടുവിൽ ഇതും ഒഴിവാക്കി പൂർണമായും കുറ്റവിമുക്തനാക്കുന്നത് പരാതിക്കാരിയുടെ അറിവോടെയല്ലെന്ന് ഈ ഉത്തരവിൽ നിന്ന് വ്യക്തം.

Also Read: ഏത് എസ്പിക്കും ഫോൺ ചോർത്താം; ‘ഇൻ്റർസെപ്ഷൻ’ കേന്ദ്രം പോലീസ് ആസ്ഥാനത്ത്, 20 ജില്ലകൾക്കും ആക്സസ്; പി.വി.അൻവറിൻ്റെ പരാതിയിൽ പതിരെത്ര?

പരാതിക്കാരെ അറിയിക്കാതെ രഹസ്യമായ ഇത്തരം നീക്കങ്ങൾ സർക്കാർ സർവീസിൽ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ വനിതയായ പരാതിക്കാരിയുടെ സ്വകാര്യതക്ക് പുല്ലുപോലും വില കൊടുക്കാതെയുള്ള ഈ നീക്കത്തിനായി വ്യാജരേഖ ചമച്ചോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. പരാതി പിൻവലിക്കുന്നതായി രേഖാമൂലം അറിയിച്ചാൽ അല്ലാതെ സാധാരണ നിലയിൽ ഇത്തരം ഒളിച്ചുകളിക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കാറില്ല. അത്തരം എന്തെങ്കിലും വ്യാജമായി സൃഷ്ടിച്ചോ എന്നാണ് ഇനി അറിയേണ്ടത്.

അത്തരം രേഖാമൂലമുള്ള വിവരമൊന്നും ഇല്ലാതെ പ്രതിസ്ഥാനത്തുളള ഡിവൈഎസ്പി പറഞ്ഞത് മാത്രം അടിസ്ഥാനമാക്കി ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കിയതാണ് എങ്കിൽ ഉന്നതതലത്തിൽ ഒത്തുകളി നടന്നുവെന്ന് തന്നെ ഉറപ്പിക്കാം. ആഭ്യന്തരവകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഡിവൈഎസ്പിയുടെ ദയാഹർജിയിൽ ഹിയറിങ് നടത്തിയെന്ന് പറയുന്ന ഉത്തരവ്, അഡീഷണൽ സെക്രട്ടി ബീന പിഎസ് എന്ന ഉദ്യോഗസ്ഥ ഒപ്പിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top