പ്രതി സിപിഎമ്മുകാരനാണ് എങ്കില്‍ സമ്പൂര്‍ണ സംരക്ഷണം; സ്ത്രീപീഡകനായ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാതെ പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണം പ്രഖ്യാപനങ്ങളിലും പോസ്റ്ററിലും മാത്രം! കസ്റ്റഡിയിലെടുത്ത യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് കണ്ടെത്തിയിട്ടും വടകര മുന്‍ ഡിവൈഎസ്പി ഉമേഷിനെതിരെ കേസെടുക്കാതെ സംരക്ഷക്കുകയാണ് പിണറായി സര്‍ക്കാര്‍. ഉമഷിനെതിരെ യുവതി മൊഴി നല്‍കിയിട്ടും നടപടിയെടുക്കണമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടും സിപിഎം ഉന്നതരും ആഭ്യന്തര വകുപ്പിലെ വേണ്ടപ്പെട്ടവരും ഇടപെട്ട് ഇതെല്ലാം പൂഴ്ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം 15ന് ആത്മഹത്യ ചെയ്ത ചെര്‍പുളശ്ശേരി സിഐ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യ കുറിപ്പിലാണ് ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ കേസെടുക്കാതെ വിട്ടയച്ച ശേഷം വീട്ടിലെത്തി ഉമേഷ് പീഡിപ്പിച്ചു എന്നായിരുന്നു ബിനുവിന്റെ ആത്മഹത്യ കുറിപ്പിലെ വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ സ്ത്രീയും ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.ഇയാളെ കഴിഞ്ഞ മാസം 30ന് സസ്‌പെന്റ് ചെയ്‌തെങ്കിലും കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്‌തെന്ന് മൊഴിയുണ്ടായിട്ടും സിപിഎം നേതൃത്വത്തിന്റെ തണലില്‍ ഇയാള്‍ വിലസുകയാണ്.
11 വര്‍ഷം മുന്‍പ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഉമേഷ് സിഐ ആയിരിക്കുമ്പോഴാണ് ആരോപണത്തിന് ആധാരമായ സംഭവം നടന്നതെന്ന് ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നു. അന്ന് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു ബിനു. സംസ്ഥാന പൊലിസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാനക്കേടുണ്ടാക്കിയ ആരോപണങ്ങളിലൊന്നിന്റെ കേന്ദ്രസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ഈ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഇയാള്‍ സിപിഎം അനുഭാവമുള്ള കേരള സീനിയര്‍ പൊലീസ് ഓഫീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
സിപിഎമ്മിന് വേണ്ടപ്പെട്ടവരാണെങ്കില്‍ ഏത് കൊടും കുറ്റവാളിക്കും ബലാത്സംഗവീരന്‍മാര്‍ക്കും സംരക്ഷണം കിട്ടുന്ന അന്തരീക്ഷം നിലവിലുണ്ട്.
പരോള്‍ നല്‍കാന്‍ പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി എം ക വിനോദ് കുമാറിനെതിരെ ഡിസംബര്‍ 17ന് വിജിലന്‍സ് കേസെടുത്തെങ്കിലും ഇന്നലെയാണ് സസ്‌പെന്റ് ചെയ്തത്. സിപിഎം നേതാക്കള്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. അയാളെ രക്ഷിക്കാന്‍ സകല അടവുകളും ആഭ്യന്തര വകുപ്പ് പയറ്റിയെങ്കിലും ഒടുക്കം കൈയൊഴിയുകയായിരുന്നു.
സിനിമ സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ചലച്ചിത്രപ്രവര്‍ത്തക പരാതി നല്‍കിയതിന്റെ എട്ടാം ദിവസമാണ് കേസെടുത്തത്. അയാളെ ചോദ്യം ചെയ്യാനോ തെളിവുകള്‍ യഥാസമയം കണ്ടെത്താനോ കാര്യമായ ഒരു ശ്രമവും പോലീസ് നടത്തിയില്ല. കേസന്വേഷണം ഇഴയുന്നതിനിടയില്‍ പിടി കുഞ്ഞുമുഹമ്മദിന് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യവും നേടി. കുഞ്ഞുമുഹമ്മദിനെ ഇന്നെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here