ഇസാഫ് ബാങ്കിന്റെ എട്ട് ജീവനക്കാര്‍; കവര്‍ച്ച കണ്ടത് ഒരാള്‍ മാത്രം; പിന്നാലെ ഓടി പിടിക്കാനും ശ്രമം ഉണ്ടായില്ല; 40 ലക്ഷം കവര്‍ച്ചയില്‍ ദുരൂഹതകള്‍ നിരവധി

കോഴിക്കോട് പന്തീരങ്കാവില്‍ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ചതില്‍ ദുരൂഹതകള്‍ ഏറെ. ജീവനക്കാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴികളാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. പണം തട്ടിപ്പറിച്ച ഷിബിലാല്‍ ബാങ്കിനെ സമീപിച്ചത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം അവിടെ നിന്നും ഇസാഫിലേക്ക് മാറ്റണം എന്ന് പറഞ്ഞാണ്. ഇതേ ആവശ്യവുമായി മറ്റ് പല ബാങ്കുകളേയും ഇയാള്‍ സമീപിച്ചിരുന്നു. എന്നാല്‍ ആ ബാങ്കിലെ ജീവനക്കാര്‍ വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചതോടെ ഇടപാടിന് നില്‍ക്കാതെ പിന്‍വാങ്ങി. എന്നാല്‍ ഇസാഫിലെ ജീവനക്കാര്‍ മാത്രമാണ് പരിശോധന നടത്തിയ ശേഷം ഇയാളുമായി ഇടപടിന് തീരുമാനിച്ചത്.

ഷിബിലാല്‍ ആവശ്യപ്പെട്ട പണവുമായി ഇസാഫിലെ എട്ട് ജീവനക്കാരാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിയത്. കൈമാറാനായി കാറില്‍നിന്ന് പണം പുറത്തെടുത്ത ഉടന്‍ തട്ടിപ്പറിച്ചോടി എന്നാണ് ബാങ്ക് ജീവനക്കാരനായ അരവിന്ദന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇത് മറ്റ് ഏഴ് ജീവനക്കാരും കണ്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇത്രയും അധികം പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടിട്ടും ഇയാളുടെ പിന്നാലെ ഓടാനോ പിടിക്കാനോ ഒരു ശ്രമവും ഉണ്ടായില്ല. പോലീസില്‍ വിവരം അറിയിക്കാനും വൈകി.

ഇതോടെയാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ഷിബിലാല്‍ മാത്രമല്ലെന്ന സംശയം പോലീസിന് തോന്നിതുടങ്ങിയത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി സഞ്ചരിച്ച ജ്യൂപിറ്റര്‍ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനടുത്ത് ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top