ഭീകരബന്ധത്തിൽ കുരുങ്ങി അൽ ഫലാഹ് യൂണിവേഴ്സിറ്റി; 139 കോടിയുടെ ആസ്തികൾ ഇഡി പിടിച്ചെടുത്തു

ഡൽഹി ചെങ്കോട്ട സ്ഫോടനത്തോടെ സംശയനിഴലിലായ അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂണിവേഴ്‌സിറ്റി കാമ്പസ് ഉൾപ്പെട്ട 54 ഏക്കർ ഭൂമി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഇവക്ക് 139 കോടി രൂപ വിലമതിക്കും. സിദ്ദിഖിയും കുടുംബാംഗങ്ങളും അടക്കമുള്ളവർ, സർവകലാശാലയിലും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും നടത്തിയ ക്രമക്കേടുകളിൽ കുറ്റപത്രം സമർപ്പിച്ചതിനൊപ്പമാണ് ഇഡിയുടെ നടപടി.
Also Read: ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ്; പ്രതി ഡോക്ടർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ചെങ്കോട്ട സ്ഫോടനത്തോടെ വെളിച്ചത്തുവന്ന ഫരീദാബാദ് വൈറ്റ് കോളർ ഭീകര മൊഡ്യൂളിൽ ഉൾപ്പെട്ട ഡോക്ടർമാർ എല്ലാവരും അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരോ പഠിക്കുന്നവരോ ആണെന്ന് കണ്ടെത്തിയിരുന്നു. സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോ.മുസമ്മിൽ ഷക്കീലും ഡോ.ഷഹീൻ ഷാഹിദും നവംബർ 10ൻ്റെ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അറസ്റ്റിലായത്. സ്ഫോടനം നടത്തി കൊല്ലപ്പെട്ട ഡോ.ഉമർ ഉൻ നബിയും ഇതേ സ്ഥാപനത്തിലാണ് പഠിച്ചത്.
Also Read: ദുരൂഹത മാറാതെ ഡൽഹി സ്ഫോടനം; ഇമാം അറസ്റ്റിൽ; അന്വേഷണം അൽ-ഫലാഹ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച്
യൂണിവേഴ്‌സിറ്റി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥാപനങ്ങളുമായി യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിലൂടെ യൂണിവേഴ്‌സിറ്റിയിലെ കെട്ടിടനിർമ്മാണം അടക്കമുള്ള കരാറുകൾ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ നേടി. യൂണിവേഴ്‌സിറ്റിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഫണ്ടുകൾ വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
നവംബർ 18ന് ഫരീദാബാദിലെ സർവകലാശാലയും ദില്ലിയിലെ അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധമുള്ളവരുടെ വസതികളും ഉൾപ്പെടെ 18 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് സിദ്ദിഖി അറസ്റ്റിലായിരുന്നു. വ്യാജ യുജിസി അംഗീകാരത്തിന്റെയും നാക് അക്രഡിറ്റേഷന്റെയും പേരിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സർവകലാശാല 415 കോടി രൂപ കബളിപ്പിച്ചതായി ഇഡി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിദേശങ്ങളിൽ നിന്നടക്കം ഫണ്ട് സ്വീകരിച്ചിരുന്നു.
Also Read: ഡൽഹി സ്ഫോടനം ചാവേറാക്രമണം തന്നെ; ഭീകരതയെ ന്യായീകരിച്ചു കൊണ്ടുള്ള ബോംബറുടെ വീഡിയോ പുറത്ത്
നിക്ഷേപസ്ഥാപനങ്ങൾ സ്ഥാപിച്ച് ഒട്ടേറെ പേരുടെ പണം തട്ടിച്ചതിൻ്റെ പേരിൽ 2001ൽ സിദ്ദിഖി അറസ്റ്റിലായിട്ടുണ്ട്. പലരുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്കായി ഏഴരകോടിയോളം രൂപ മാറ്റിയതായി അന്ന് കണ്ടെത്തിയിരുന്നു. ഇരകൾക്ക് പണം തിരികെ നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് 2004ൽ ജാമ്യംനേടി പുറത്തുവന്നത്. പിന്നീടാണ് അൽ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. ഇതാണ് ഇപ്പോൾ രാജ്യത്തെ ഞെട്ടിച്ച ഭീകരവാദ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here