മന്ത്രി അപ്പൂന്‍ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിലെ സമഗ്ര പരിഷ്‌കാരം; വി ശിവന്‍കുട്ടി താരമാകുമ്പോള്‍

രണ്ടാം പിണറായി മന്ത്രിസഭയില്‍ വി ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കിയപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെയാണ്. അതുവരേയും ട്രേഡ് യൂണിയന്‍ രംഗത്ത് തിളങ്ങി നില്‍ക്കുകയും പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ തീപ്പൊരിയായി പ്രവര്‍ത്തിക്കുകയും ചെയ്തതു കൊണ്ട് തന്നെ ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം അഗ്രസീവായിരുന്നു. ഇത് പറഞ്ഞുള്ള ട്രോളുകളാണ് നിറഞ്ഞാടിയത്. എന്നാല്‍ മന്ത്രിസഭ അവസാന വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ അന്ന് പരിഹസിച്ചവര്‍ പോലും ഇന്ന് കൈയ്യടിക്കുന്ന നിലയിലേക്കാണ് വി ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളില്‍ ശക്തമായ നടപടിയാണ് മന്ത്രിയുടെ പ്രത്യേകത. പല വകുപ്പുകളിലും പേരിന് ഒരു അന്വേഷണം പ്ഖ്യാപിക്കുകയുംഅതിന് ശേഷം നടപടി എന്ന് പറയുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിലെ വീഴ്ചകളിലുള്ള വേഗത്തിലുള്ള നടപടി. ഇന്നലെ ഒരു അധ്യാപകയുടെ ശമ്പളം ലഭിക്കാത്തിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് വിഷയത്തില്‍ നടപടിക്ക് മണിക്കൂറുകള്‍ മാത്രമാണ് എടുത്തത്. മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച കണ്ടെത്തിയാല്‍ പിരിച്ചുവിടും എന്ന് ഇന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തേവലക്കരയില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവമുണ്ടായപ്പോഴും ആര്‍ജവത്തോടെ ആയിരുന്നു മന്ത്രിയുടെ ഇടപെടല്‍. സിപിഎം ഭരണസമിതി ആണെന്നത് പോലും പരിഗണിക്കാതെയാണ് മന്ത്രി നടപടികളുമായി മുന്നോട്ടു പോയത്.
സ്‌കൂള്‍ സമയമാറ്റവുമായുള്ള സംബന്ധിച്ച് ചര്‍ച്ചയില്‍ മന്ത്രി എടുത്തത് ശക്തമായ നിലപാട്. സമസ്തയുടെ ആവശ്യത്തെ മന്ത്രി നിഷ്‌കരുണം തള്ളി. എന്നാല്‍ വിവാദം കടുത്തപ്പോള്‍ ചര്‍ച്ച നടത്തി സമവായത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനും കഴിഞ്ഞു. ഇതിനിടയിലാണ് രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ കാവിക്കൊടിയുമായുള്ള ഭാരതാംബയുടെ ചിത്രം വേദിയില്‍ സ്ഥാപിച്ച വിഷയം വരുന്നത്. തന്റെ നിലപാട് വിളിച്ച് പറഞ്ഞ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സ്‌കൂള്‍ വിദ്യാഭ്യാസ രീതിയിലെ മാറ്റങ്ങളുമായി മുന്നോട്ടു പോവുകയാണ് മന്ത്രി ഇപ്പോള്‍. ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ജൂണ്‍ ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചന ആയിക്കൂടേ എന്ന ചര്‍ച്ചയ്ക്ക് മന്ത്രി കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ഇന്ന് സ്‌കൂളുകളില്‍ ബാക്ക് ബെഞ്ച് ഒഴിവാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയേയും നിയോഗിച്ചിരിക്കുകയാണ്.
ഇരുത്തം വന്ന ഒരു രാഷ്ട്രീയക്കാരന് ഏത് വകുപ്പും വഴങ്ങും എന്ന് വിമര്‍ശകര്‍ക്ക് മുന്നില്‍ തെളിയിച്ച് മുന്നോട്ടു പോവുകയാണ് ശിവന്‍കുട്ടി. കാര്യമായ വീഴ്ചയില്ല, അഴിമതി ആരോപണമില്ല, പ്രതിപക്ഷത്തിനും കാര്യമായ പരാതികളില്ല. സിസ്റ്റത്തിന്റെ വീഴ്ച കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് പലപ്പോഴും ഉണ്ടാകുന്നത്. അത് സമര്‍ത്ഥമായി നേരിടാനും പരിഹരിക്കാനും വി ശിവന്‍കുട്ടിക്ക് അറിയുകയും ചെയ്യാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here