മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുൻ കൗണ്‍സിലര്‍; ‘ജനകീയത ഇല്ലാതാക്കി; പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവം’

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയ തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ വിമര്‍ശനം ശക്തമാകുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് വഞ്ചിയൂര്‍ കൗണ്‍സിലറായിരുന്ന ഗായത്രി ബാബു രംഗത്ത് എത്തി. ഏത് പ്രതിസന്ധിയിലും ഇടതുപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൈവിടാന്‍ കാരണം മേയറുടെ വീഴ്ചകളാണ് എന്നാണ് ഗായത്രി ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്.

കോര്‍പ്പറേഷനില്‍ ഒഴികെ ജില്ലയില്‍ ഒരിടത്തും സിപിഎമ്മിന് ഇത്ര വലിയ തിരിച്ചടി ഉണ്ടായില്ല. ഏത് മുക്കിലും സധൈര്യം ഇറങ്ങിച്ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ആര്യക്ക് അതിന് കഴിഞ്ഞില്ല. അഞ്ചുവര്‍ഷം കൊണ്ട് ഭരണത്തിലെ ജനകീയത ഇല്ലാതാക്കി. പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും, അധികാരത്തിൽ താഴ്ന്നവരോട് പുച്ഛവും, മുകളിലുള്ളവരോട് അതിവിനയവുമാണ് മേയര്‍ക്ക്.

കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്ത സമയം പുറത്ത് കാത്തിരിക്കുന്ന നാലാളെ കാണാനും പ്രദേശിക സഖാക്കളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും സമയം കണ്ടെത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് ഗായത്രിയുടെ വിമര്‍ശനം. വഞ്ചിയൂര്‍ കൗണ്‍സിലറായിരുന്ന ഗായത്രി ഇട്ട പോസ്റ്റ് ഉടൻ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ജനറല്‍ സീറ്റായതോടെ അച്ഛൻ വഞ്ചിയൂര്‍ ബാബുവാണ് മത്സരിച്ച് ജയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top