കേരളത്തിൽ മദ്യോത്പാദനം കൂട്ടും; മദ്യനയം 5 വർഷത്തേക്ക് ദീർഘിപ്പിക്കാൻ ആലോചന; മന്ത്രി എം ബി രാജേഷ്

കേരളത്തിൽ തദ്ദേശീയമായി മദ്യോത്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉൽപാദനം വർദ്ധിപ്പിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സംസ്ഥാനത്തിന് സാധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കേരളത്തിൽ ഒൻപത് ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉൽപാദിപ്പിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് സ്വന്തമായി മദ്യം ഉൽപാദിപ്പിക്കാൻ കഴിയുമെന്നും തദ്ദേശീയമായ ഉൽപാദനത്തെ എതിർക്കുന്നത് ചില സ്ഥാപിത താൽപ്പര്യക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രാദേശികമായ എതിർപ്പുകൾ ഉയർന്നുവന്നേക്കാം. എന്നാൽ, അവ പരിഗണിച്ച് മുന്നോട്ട് പോകാതിരിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മദ്യോത്പാദനവുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തുന്ന വെള്ളത്തിന്റെ പ്രശ്‌നം എന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. കർണ്ണാടകയിൽ ഇല്ലാത്ത എന്ത് ജലപ്രശ്‌നമാണ് കേരളത്തിലുള്ളതെന്നും, സ്ഥാപിത താൽപര്യങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നും വിവാദങ്ങളെ ഭയന്ന് ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ മദ്യനയം 5 വർഷത്തേക്ക് ദീർഘിപ്പിക്കുന്നത് സർക്കാറിൻ്റെ പരിഗണനയിലാണെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ ഓരോ വർഷത്തേക്കുമാണ് മദ്യനയം രൂപീകരിക്കുന്നത്. ഈ ഹ്രസ്വകാല നയം മദ്യ നിർമ്മാണ വ്യവസായത്തെ ദോഷകരമായി ബാധിക്കുകയും, അടുത്ത വർഷം നയം മാറുമോ എന്ന ആശങ്ക കാരണം വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനായി ദീർഘകാല മദ്യനയം സംബന്ധിച്ച് ചർച്ചകൾ നടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here