മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി; വണ്ടിപ്പെരിയാറിൽ ആറു വയസുകാരിക്ക് നീതി അകലെ

ഇന്നേക്ക് നാല് വർഷം മുൻപ്, 2021 ജൂൺ 30നായിരുന്നു കേരളത്തെ നടുക്കുന്ന ആ വാർത്ത പുറത്ത് വന്നത്. വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിനുള്ളിൽ ഒരു കുഞ്ഞ് ജീവൻ പൊലിഞ്ഞിരിക്കുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണം കൊലപാതകം എന്ന് പോലീസ് സ്‌ഥിരീകരിച്ചു. അയൽവാസിയായ യുവാവാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് രണ്ടുവർഷം നീണ്ടു നിൽക്കുന്ന വിചാരണക്ക് ശേഷം 2023 ഡിസംബർ 14ന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി യുവാവിനെ കോടതി വെറുതെ വിട്ടു.
Also Read : ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയോട് കൊടും ക്രൂരത; സുഹൃത്ത് അനൂപ് ബലാൽസംഗത്തിന് ശ്രമിച്ചെന്നും കുറ്റപത്രം
കോൺഗ്രസ് ഈ വിഷയം സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സിപിഎം അനുഭാവിയായ പ്രതിയെ സഹായിക്കാനാണ് പോലീസ് അനാസ്ഥ കാട്ടിയതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സണ്ണി ജോസഫ് ആരോപിച്ചു. പ്രോസിക്യൂഷൻ മുഴുവനും പ്രതിഭാഗം ചേർന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാരിനു മുന്നിൽ പെൺകുട്ടി മാത്രമാണുള്ളതെന്നും കർക്കശ നടപടിക്കായി ഏതറ്റം വരെയും പോകുമെന്നും അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ കുടുംബം നിർദ്ദേശിക്കുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ ഈ വാക്ക് സർക്കാർ ഇതുവരെ പാലിച്ചിട്ടില്ല.
മകളുടെ കൊലയാളികളെ കണ്ടെത്താനായി പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ വീണ്ടും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥ, കുടുംബത്തിന് നീതി ലഭിക്കാൻ തടസമായി. സർക്കാർ പ്രോസിക്യൂഷനെ നിയമിക്കുന്നത് അനന്തമായി നീളുകയാണ്. ഇതോടെ സർക്കാർ പ്രതിഭാഗത്തിന് ഒപ്പം എന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഇരക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്ക് ആകുന്ന സ്ഥിതിയിലാണ് കേസെത്തി നിൽക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here