വ്യാജ ബിഷപ്പ് അറസ്റ്റില്‍; മെഡിക്കല്‍ അഡ്മിഷന്‍ തട്ടിപ്പിന് കളമൊരുക്കാൻ ‘മെത്രാൻ്റെ അരമന’ സെറ്റിട്ടത് ബെംഗളൂരുവില്‍

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സ്ഥിരം തട്ടിപ്പ് നടത്തുന്ന ‘വ്യാജ ബിഷപ്പ്’ പോലീസ് പിടിയില്‍. എംഡിക്ക് പ്രവേശനം വാങ്ങി നല്‍ക്കാമെന്ന് പറഞ്ഞ് വഞ്ചിയൂര്‍ സ്വദേശിയില്‍ നിന്ന് 30 ലക്ഷം തട്ടിയെടുത്ത ബിഷപ്പ് വേഷധാരിയായ ഡേവിഡ് വി. ലൂക്കോസിനെ ബെംഗളൂരുവില്‍ നിന്ന് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് കൊല്ലം മുമ്പ് കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജില്‍ അഡ്മിഷനായി വ്യാജ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിഎംഎസ് ആംഗ്ലിക്കന്‍ സഭയുടെ നെടുങ്കുന്നം ബിഷപ്പെന്ന പേരിലാണ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പരിചയപ്പെടുന്നത്. ബിഷപ്പിന്റെ വേഷത്തിലുള്ള ചിത്രങ്ങളും മറ്റ് രേഖകളും കാണിച്ച് ഇരകളെ വീഴ്ത്തും. ബെംഗലൂരുവില്‍ ബിഷപ്പിന്റെ അരമനക്കൊപ്പം, ബിഷപ്സ് ഹൌസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്ഥാപനവും തുടങ്ങിയാണ് തട്ടിപ്പ്. പാല്‍ക്കുളങ്ങര സ്വദേശിയായ സന്തോഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ സമാനമായ കേസുകളുണ്ട്.
2018ല്‍ ഇയാള്‍ നല്‍കിയ വ്യാജ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് പ്രകാരം കാരക്കോണം മെഡിക്കല്‍കോളജില്‍ നടന്ന അഡമിഷനുകള്‍ പ്രവേശന മേല്‍നോട്ടസമിതി റദ്ദാക്കിയിരുന്നു. സിഎംഎസ് ആംഗ്ലിക്കന്‍ ബിഷപ്പ് എന്ന പേരില്‍ നല്‍കിയ സമുദായ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടിയ ഒമ്പത് പേരുടെ അഡ്മിഷനാണ് റദ്ദാക്കിയത്. പണം വാങ്ങി സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഈ ഫ്രോഡ് ബിഷപ്പ് മനോരമ ന്യൂസിന്റെ ഒളിക്യാമറയില്‍ കുടുങ്ങുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here