ആശ്രിത നിയമനത്തിന് വ്യാജ അച്ഛനമ്മമാരുടെ രേഖകള്‍; ബിജെപി ഭരണത്തില്‍ മധ്യപ്രദേശില്‍ ജോലി തട്ടിപ്പുകള്‍ പലവിധം; നടപടി മാത്രമില്ല

വ്യാജ അച്ഛനമ്മമാരെ സൃഷ്ടിച്ച് അവര്‍ മരിച്ചതായി രേഖകളുണ്ടാക്കി ‘ആശിത നിയമനം’ വഴി സര്‍ക്കാര്‍ ജോലി നേടുന്ന വിരുതന്മാരുടെ നാടായിരിക്കുകയാണ് മധ്യപ്രദേശ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലെ വ്യാപം അഴിമതി അടക്കമുള്ള സര്‍ക്കാര്‍ നിയമന തട്ടിപ്പുകള്‍ കുപ്രസിദ്ധമാണ്. ആ ശൃംഖലയില്‍പ്പെട്ട മറ്റൊരു ക്രമക്കേടാണ് ഇപ്പോള്‍ പുറത്തു വന്ന ആശ്രിത നിയമന കുംഭകോണം.
ഒരിക്കല്‍ പോലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാതെ സര്‍വീസിലിരിക്കെ മരിച്ചു പോയ മാതാപിതാക്കളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വിദ്യാഭ്യാസ വകുപ്പില്‍ ആശ്രിത നിയമനം നേടിയ അഞ്ചു വിരുതന്‍മാരെ മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം പൊക്കി. റീവ (Rewa) ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ റീവയ്ക്കു പുറമെ സത്‌ന, സിദ്ധി, സിംഗ്രൊളി എന്നി ജില്ലകളില്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ജില്ലയില്‍ നടന്ന ആശ്രിത നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കാനാണ് റീവ കലക്ടര്‍ ബിഎസ് ജമോദ് ഉത്തരവിട്ടി രിക്കുന്നത്.
പോലീസിന്റെ എഫ്‌ഐആര്‍ പ്രകാരം ഹിര്‍മാനി റാവത്ത്, ഓംപ്രകാശ് കോള്‍, സുഷമ കോള്‍, വിനയ് കുമാര്‍ റാവത്ത്, ഉഷാദേവി എന്നിവരാണ് അച്ഛനമ്മമാര്‍ സര്‍വീസിലിരിക്കെ മരിച്ചെന്ന് കാട്ടി ആശ്രിത നിയമനം വഴി ജോലി തരപ്പെടുത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പിലാണ് ഈ അഞ്ചുപേര്‍ക്കും നിയമനം കിട്ടിയത്. തട്ടിപ്പുകള്‍ക്ക് ഒത്താശ നല്‍കിയ പ്രശാന്താര്‍ ദ്വിവേദി എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാളാണ് വ്യാജരേഖകള്‍ തരപ്പെടുത്തി നിയമനം നല്‍കിയെന്നാണ് കേസ്.
കഴിഞ്ഞ 25 വര്‍ഷത്തിലധികമായി മധ്യപ്രദേശില്‍ അധികാരത്തില്‍ തുടരുന്ന ബിജെപി ഭരണത്തിൽ നിയമന തട്ടിപ്പുകളും അഴിമതികളും അനന്തമായി തുടരുകയാണ്. ഈ തട്ടിപ്പുകളിലൊന്നും കാര്യമായ അന്വേഷണമോ നിയമ നടപടികളോ ഉണ്ടായിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് അവയെല്ലാം കുഴിച്ചു മൂടുകയാണ് പതിവ്. ബിജെപിയുടെ അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരങ്ങള്‍ പൊളിച്ചു കാട്ടുന്നതാണ് മധ്യപ്രദേശിലെ അവസാനിക്കാത്ത സര്‍ക്കാര്‍ നിയമന അഴിമതികള്‍.
മെഡിക്കല്‍, എന്‍ജിനീയറിങ്, മറ്റു പ്രഫഷനല്‍ കോഴ്സുകള്‍, വിവിധ തസ്തികകള്‍ എന്നിവയിലേക്കുള്ള പ്രവേശനവും നിയമനവും നടത്തുന്നതില്‍ മധ്യപ്രദേശ് പ്രഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) അഴിമതി നടത്തിയെന്ന കേസ്. ദേശീയ തലത്തില്‍ പോലും ബിജെപിയുടെ പ്രതിഛായയ്ക്കു കളങ്കമേല്‍പിച്ച അഴിമതി കുംഭകോണമാണിത്.
വ്യാപം അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ 2013 ഓഗസ്റ്റ് 26 ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2015 ജൂണ്‍ വരെ രണ്ടായിരത്തിലധികം പ്രതികളെ അറസ്റ്റു ചെയ്തു. മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മ ഉള്‍പ്പെടെ വന്‍ സ്രാവുകള്‍ പിടിയിലായി. മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവ്, മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും ആരോപണ വിധേയരുടെ പട്ടികയിലുണ്ട്. 2015 ജൂലൈയില്‍ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട നാല്‍പ്പതിലധികം പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഒരാളെപ്പോലും നാളിതുവരെ ശിക്ഷിച്ചിട്ടില്ല.
വ്യാജ ആശ്രിത നിയമന തട്ടിപ്പും വ്യാപം അഴിമതി പോലെ മറ്റൊരു നിയമന കുംഭകോണമാണെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. 42ലധികം നിയമന അഴിമതികള്‍ ഇതിനോടകം നടന്നിട്ടുണ്ടെന്ന് മധ്യപ്രദേശ് പിസിസി പ്രസിഡന്റ് ജിതു പട്‌വാരി ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here