കുടുംബപാര്‍ട്ടികളിലെ കടിപിടിയും കലഹവും തുടര്‍ക്കഥ; മക്കളുടെ അധികാര പോരാട്ടങ്ങള്‍ തീരാശാപം; തെലങ്കാന ബിആർഎസിലും കലാപം

തെലങ്കാന രാഷ്ടീയത്തിലെ അതികായനാണ് കെ ചന്ദ്രശേഖര്‍ റാവു എന്ന കെസിആര്‍. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് മുമ്പ് രൂപീകരിച്ചതാണ് ടിആര്‍എസ്. പിന്നീട് പേര് ബിആര്‍എസ് എന്നാക്കി. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയം ആരംഭിച്ച കെസിആര്‍ തെലുങ്കുദേശത്തിലൂടെ കടന്നാണ് സ്വന്തം പാര്‍ട്ടിയായ ഭാരത് രാഷ്ട്ര സമിതി എന്ന ബിആര്‍എസ് കെട്ടിപ്പടുത്തത്. തെലങ്കാന രൂപീകരിച്ച ശേഷം 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി റാവും അദ്ദേഹത്തിന്റെ ബിആര്‍എസും അധികാരം പിടിച്ചെടുത്തു. 2019ലും വിജയം ആവര്‍ത്തിച്ചു.
ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും മകന്‍ കെടി രാമറാവു അച്ഛന്‍ കെസി ആറിനൊപ്പം മന്ത്രിസഭയില്‍ സജീവമായിരുന്നു. ഇക്കാലത്ത് അമേരിക്കയിലായിരുന്ന മകള്‍ കെ കവിത നാട്ടില്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമായി. രാജ്യസഭയിലേക്ക് കവിത തിരഞ്ഞെടുക്കപ്പെട്ടതോടെ ബിആര്‍എസിന്റെ മറ്റൊരു അധികാര കേന്ദ്രമായി മാറി. 2023ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് കോണ്‍ഗ്രസിനോട് തോറ്റു തുന്നംപാടി. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി.
അധികാരം നഷ്ടമായതോടെ കെസിആര്‍ കുടുംബത്തില്‍പ്പെട്ടവര്‍ നിരവധി അഴിമതി കേസുകളില്‍ പ്രതികളായി. ഡല്‍ഹി മദ്യനയക്കേസില്‍ കെ കവിത മാസങ്ങളോളം ജയിലില്‍ കിടന്നു. ഈ കാലഘട്ടത്തില്‍ തന്നെ ഒറ്റപ്പെടുത്തി കേസില്‍ നിന്ന് തടിയൂരാന്‍ ചന്ദ്രശേഖര്‍ റാവുവും മകന്‍ കെടി രാമറാവുവും ശ്രമിച്ചെന്നാണ് കവിതയുടെ ആരോപണം. രോഗിയും വൃദ്ധനുമായ ചന്ദ്രശേഖര്‍ റാവു പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

തെലങ്കാനയില്‍ ആങ്ങളയും പെങ്ങളും തമ്മിലാണ് അധികാര യുദ്ധമെങ്കിൽ സമാന സാഹചര്യമാണ് തൊട്ടയല്‍വക്കത്തും. അവിഭക്ത ആന്ധ്രയിലെ ശക്തനായ കോണ്‍ഗ്രസ് നേതാവായിരുന്നു വൈഎസ്ആര്‍ എന്നറിയപ്പെട്ട വൈഎസ് രാജശേഖര റെഡി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോള്‍ കോട്ടപോലെ പാർട്ടിയെ പിടിച്ചു നിര്‍ത്തിയത് വൈഎസ്ആര്‍ ആണ്. 2004ല്‍ നടന്ന ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മിന്നും ജയംനേടി വൈഎസ്ആര്‍ മുഖ്യമന്ത്രിയായി.
2009ലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ കൊല്ലപ്പെട്ടതോടെ കുടുംബത്തിന് കോണ്‍ഗ്രസിൽ ഉണ്ടായിരുന്ന സ്വാധീനം പാടേപോയി. കോണ്‍ഗ്രസ് ഹൈക്കമാന്റ് വൈഎസ്ആറിന്റ മകന്‍ ജഗന്‍ മോഹന്‍ റെഡിയുടെ മുഖ്യമന്ത്രി മോഹം വകവെച്ചു കൊടുത്തില്ല. ജഗനേയും അമ്മ വിജയമ്മയേയും കാണാന്‍ പോലും സോണിയ ഗാന്ധി തയ്യാറാകാതെ വന്നതോടെ ജഗനും അമ്മയും സഹോദരി ഷര്‍മ്മിളയും ചേര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 2011ല്‍ രൂപം കൊടുത്തു.

കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതിന്റെ പ്രതികാരമെന്നോണം അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ നിരവധി സിബിഐ – ഇഡി കേസുകളില്‍ ജഗനെ കുരുക്കി. അഴിമതിക്കേസുകളില്‍ ജഗന്‍ ജയിലില്‍ കിടന്നപ്പോള്‍ ആന്ധ്ര മുഴുവന്‍ സഞ്ചരിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പെടുത്തത് അമ്മ വിജയമ്മയും പെങ്ങള്‍ ഷര്‍മ്മിളയുമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടിയെ തൂത്തെറിഞ്ഞ്, ജഗന്റെ പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടി. കോണ്‍ഗ്രസിന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത അവസ്ഥയായി.
ജഗന്‍ മുഖ്യമന്ത്രി ആയതോടെ അമ്മയും പെങ്ങളും തമ്മിൽ അധികാരത്തെ ചൊല്ലി കലഹമായി. ഇതോടെ രണ്ടു പേരെയും അധികാര കേന്ദ്രങ്ങളില്‍ നിന്ന് ജഗന്‍ അകറ്റി. ഷര്‍മ്മിള മുഖ്യമന്ത്രിക്കെതിരെ പോര്‍വിളിയും വിമത പരിപാടിയും തുടങ്ങി. ഷര്‍മ്മിള പതുക്കെ തന്റെ തട്ടകം തെലങ്കാനയിലേക്ക് മാറ്റിയെങ്കിലും ക്ലച്ച് പിടിച്ചില്ല. 2023ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഷര്‍മ്മിളയുടെ പാര്‍ട്ടി പച്ചതൊട്ടില്ല.
ഒരുതരത്തിലും ആന്ധ്ര രാഷ്ടീയത്തില്‍ അടുപ്പിക്കാതിരുന്ന സഹോദരന്‍ ജഗന് ഒരു പണി കൊടുക്കാനെന്ന വണ്ണം ഷര്‍മ്മിള തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വൈ എസ് ഷര്‍മ്മിളയെ ആന്ധ്ര പിസിസി പ്രസിഡന്റായി നിയമിച്ചു. അച്ഛന്റെ പേരില്‍ മക്കൾ ആരംഭിച്ച പാര്‍ട്ടി അടിച്ചു പിരിഞ്ഞു. വൈഎസ്ആറിന്റെ രണ്ടു മക്കള്‍ തമ്മില്‍ പോരുകോഴികളെപ്പോലെ ഏറ്റുമുട്ടുന്നു.
ഇതേ ആന്ധ്രയില്‍ എണ്‍പതുകളില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം തീർക്കാൻ തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന എന്‍ടി രാമറാവു രൂപം കൊടുത്ത തെലുഗുദേശം പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി മാറി. എന്‍ടിആറിന്റെ രഥയാത്രകള്‍ ഒരു പുതിയ അനുഭവമായിരുന്നു. 1983ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ടിആറിന്റെ പാര്‍ട്ടി ഭൂരിപക്ഷം നേടി. 1989ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ എന്‍ടിആര്‍ 1994ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി തിരിച്ചു വന്നു.
എന്‍ടിആറിന്റെ രണ്ടാം ഭാര്യയായ ലക്ഷ്മി പാര്‍വതി പാര്‍ട്ടിയില്‍ ഇടപെടാന്‍ തുടങ്ങിയതോടെ മന്ത്രിയും എന്‍ടിആറിന്റെ മരുമകനുമായ ചന്ദ്രബാബു നായിഡു ഒരുസംഘം എംഎല്‍എമാരുടെ സഹായത്തോടെ ഭാര്യാപിതാവായ എന്‍ടിആറിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായി. പിന്നാലെ എന്‍ടിആര്‍ രോഗിയായി ആദ്യം രാഷ്ടീയത്തില്‍ നിന്നും പിന്നെ ജീവിതത്തില്‍ നിന്നും വിരമിച്ചു. പാര്‍ട്ടിയും അധികാരവും പൂര്‍ണമായി ചന്ദ്രബാബുവിന്റെ കൈപ്പിടിയിലായി. ഏറെക്കാലം അധികാരത്തിന് പുറത്തുനിന്ന ചന്ദ്രബാബു നായിഡു 2024ല്‍ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രാദേശിക പാര്‍ട്ടികളിലൊന്നാണ് തമിഴ്‌നാട്ടില്‍ 1949ല്‍ സിഎന്‍ അണ്ണാദുരൈ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകം. രണ്ട് പ്രധാന നേതാക്കളായ എംജി രാമചന്ദ്രനും (MGR) എം കരുണാനിധിയും തമ്മിലുള്ള കലഹം 1973ല്‍ പാര്‍ട്ടിയെ പിളര്‍പ്പിലെത്തിച്ചു. എംജിആര്‍ ഓള്‍ ഇന്ത്യാ അണ്ണാ ഡിഎംകെ (AIADMK) എന്ന പാര്‍ട്ടിക്ക് രൂപം കൊടുത്തു. 1977 -87 കാലത്ത് മുഖ്യമന്ത്രിയായി. എംജിആറിന്റെ മരണത്തോടെ ഭാര്യ ജാനകിയും, പാര്‍ട്ടിയുടെ പ്രോപ്പഗണ്ട സെക്രട്ടറിയും നടിയുമായിരുന്ന ജയലളിതയും തമ്മില്‍ അധികാര വടംവലി തുടങ്ങി. ജാനകിയുടെ മരണത്തോടെ അണ്ണാ ഡിഎംകെ പൂര്‍ണ്ണമായി ജയലളിതയുടെ കൈപ്പിടിയിലായി.

എംജിആറുമായി തെറ്റിപ്പിരിഞ്ഞ കരുണാനിധി 1987ന് ശേഷം പലവട്ടം തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നു. മൂന്ന് വിവാഹങ്ങളിലായി ആറുമക്കളുണ്ട്. പാര്‍ട്ടിക്കുള്ളിലെ അധികാരത്തെ ചൊല്ലി കരുണാനിധി ജീവിച്ചിരുന്ന കാലത്ത് തന്നെ മൂത്ത മകൻ എംകെ അഴഗിരിയും എംകെ സ്റ്റാലിനും തമ്മില്‍ ഏറ്റുമുട്ടലുകളായി. കരുണാനിധിയുടെ മരണത്തോടെ പാർട്ടിയുടെ നിയന്ത്രണം സ്റ്റാലിന്റെ കയ്യിലെത്തി. സജീവ രാഷ്ട്രീയത്തിലുള്ള സഹോദരി കനിമൊഴി നിലവില്‍ ലോക്‌സഭാംഗമാണ്. കുടുംബത്തില്‍ പൊട്ടിത്തെറിക്കുള്ള സാധ്യത മുന്നില്‍കണ്ട് സ്റ്റാലിന്‍ തന്റെ മകന്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി അവരോധിച്ചു കഴിഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയത്തിലിറങ്ങിയ ലാലു പ്രസാദ് യാദവ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബീഹാറിലെ കരുത്തനായി. പലവട്ടം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ലാലു അഴിമതിക്കേസില്‍ പ്രതിയായി ജയിലില്‍ കിടന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദളിന്റെയും സര്‍ക്കാരിന്റെയും കടിഞ്ഞാണ്‍ ഭാര്യ റാബ്രിദേവിയെ ഏല്‍പ്പിച്ചു. അധികാരം പിടിക്കാന്‍ ശ്രമിച്ച ഭാര്യാ സഹോദരന്‍ പപ്പു യാദവിനെ പുറത്താക്കി. പാര്‍ട്ടിചുമതലകള്‍ മൂത്ത മകൻ തേജസ്വി യാദവിനെ ഏല്‍പ്പിച്ചു. മറ്റൊരു മകനായ തേജ് പ്രതാപ് യാദവിനെ കഴിഞ്ഞ ദിവസം സ്വഭാവദൂഷ്യം ആരോപിച്ച് വീട്ടില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

ഉത്തര്‍പ്രദേശിലെ അതികായനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു മുലായം സിംഗ്. ഇദ്ദേഹം രൂപം കൊടുത്ത സമാജ് വാദി പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം മകന്‍ അഖിലേഷ് യാദവിന് കൈമാറിയതില്‍ പ്രതിഷേധിച്ച് മുലായമിന്റെ സഹോദരന്മാര്‍ അഖിലേഷിനെതിരെ കൊട്ടാര വിപ്ലവം നടത്തിയെങ്കിലും ഫലം കണ്ടില്ല. മുലായമിന്റെ മറ്റൊരു മകന്റെ ഭാര്യ അപര്‍ണാ യാദവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

1964ല്‍ രൂപീകരിച്ച കേരള കോണ്‍ഗ്രസ് നിരവധി പിളര്‍പ്പുകളെ അതിജീവിച്ച് രണ്ടു മുന്നണികളിലുമായി ആറേഴ് പാര്‍ട്ടികളിലായി നിലനില്‍ക്കുന്നുണ്ട്. മുൻകാല നേതാക്കളുടെ മക്കളാണ് ഇപ്പോള്‍ മിക്ക പാര്‍ട്ടികളേയും നയിക്കുന്നത്. കെഎം മാണിയുടെ പേരിലുള്ള കേരള കോണ്‍ഗ്രസാണ് നിലവില്‍ ഏറ്റവും ശക്തം. പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനവും അഞ്ച് എംഎല്‍എമാരും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് രാജ്യസഭാംഗത്വവും ഉണ്ട്. ജോസിന്റെ സഹോദരീ ഭര്‍ത്താവും മുന്‍ ഐഎഎസുകാരനുമായ എംപി ജോസഫ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
മറ്റൊരു കേരള കോണ്‍ഗ്രസ് ഗ്രൂപ്പായിരുന്ന ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയില്‍ അദ്ദേഹവും മകന്‍ ഗണേശ് കുമാറും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയത് കേരള രാഷ്ട്രീയത്തില്‍ പുതുമയുള്ള സംഭവമായിരുന്നു. ഒടുവില്‍ രണ്ടു പേരും തമ്മില്‍ യോജിച്ച് നീങ്ങിയതും ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനം കിട്ടാത്തതിന്റെ പേരില്‍ ഗണേശും സഹോദരി ഉഷാ മോഹന്‍ദാസും തമ്മില്‍ കലഹമുണ്ടായതും കേരളത്തിലെ കുടുംബ പാര്‍ട്ടിയിലെ മറ്റൊരു മക്കള്‍ പോരായി രേഖപ്പെടുത്തപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here