അച്ഛൻ 10 വയസുകാരനെ കുത്തിക്കൊന്നു; പിതാവിനെതിരെ മൊഴി നൽകി മൂത്തമകൻ

ഡൽഹിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. മഴയത്ത് കളിക്കാൻ പോകണമെന്ന് വാശിപിടിച്ചതിൽ പ്രകോപിതനായാണ് പത്തുവയസുകാരനെ അച്ഛൻ കൊലപ്പെടുത്തിയത്. സാഗർപൂർ ഏരിയയിലാണ് സംഭവം. 40കാരനായ എ റോയ് എന്നയാളാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദാദാ ദേവ് ആശുപത്രിയിൽ കുത്തേറ്റ നിലയിൽ ഒരു കുട്ടിയെ കൊണ്ടു വന്നിട്ടുള്ളതായി പൊലീസിന് ഫോൺ കോൾ വന്നത് ശനിയാഴ്ചയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ അച്ഛനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.

Also Read : ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന പ്രതിക്ക് ഒടുവില്‍ മാനസാന്തരം; ക്രിസ്തുമതം സ്വീകരിച്ചു; സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍

മഴയത്ത് കളിക്കാൻ പോകണമെന്ന് കുട്ടി വാശിപിടിച്ചതോടെ കുപിതനായ പിതാവ് അടുക്കളയിൽ പോയി കത്തിയെടുത്ത് വന്ന് കുത്തുകയായിരുന്നു. പത്തു വയസുകാരന്റെ വാരിയെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. കുത്തിയ ഉടൻ തന്നെ ഇയാൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് മക്കളോടൊപ്പം പ്രതി ഒറ്റമുറി വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

“എന്റെ സഹോദരൻ മഴയത്ത് കളിക്കാൻ പുറത്ത് പോയി, പക്ഷേ അച്ഛൻ എതിർത്തു, കത്തിയുമായി അവന്റെ പിന്നാലെ ഓടി. അച്ഛൻ അവന്റെ നെഞ്ചിൽ കുത്തി. അച്ഛനെതിരെ കർശന നടപടിയെടുക്കണം” മരിച്ച കുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞു.

മദ്യപിച്ച ശേഷം പിതാവെ തല്ലുമായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. ഇയാളുടെ ഭാര്യ വർഷങ്ങൾക്കുമുൻപ് മരിച്ചു. നാല് മക്കളിൽ മൂന്നാമത്തെ ആളായിരുന്നു മരിച്ച കുട്ടി. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top