മക്കളില്ലാത്ത ദമ്പതിമാര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ക്ക് ആശ്വാസമായി പുതിയ സാങ്കേതിക ചികിത്സ; പാരമ്പര്യ രോഗം ഉണ്ടാകുമെന്ന പേടിയും വേണ്ട

പാരമ്പര്യ രോഗങ്ങള്‍ ഉള്ള കുടുംബങ്ങളിലെ വിവാഹിതര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന് പ്രതിവിധിയുമായി ബ്രിട്ടീഷ് സയന്റിസ്റ്റുകള്‍. അമ്മയുടേയും അച്ഛന്റേയും ഡിഎന്‍എ മൂന്നാമതൊരു സ്ത്രീയുടെ അണ്ഡത്തില്‍ (eggട) ശാസ്ത്രീയമായി കടത്തിവിട്ട് ആരോഗ്യവാനായ കുഞ്ഞിനെ ജനിപ്പിക്കാമെന്നാണ് കണ്ടെത്തല്‍. ഇതോടെ പാരമ്പര്യ രോഗം കുഞ്ഞിനെ ബാധിക്കുമോ എന്ന വലിയ ആശങ്കയാണ് ഒഴിവാകുന്നത്.
വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെയ്‌പ്പെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇതിനോടകം ഇത്തരത്തില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനിക്കാനിടയുള്ള കുഞ്ഞുങ്ങള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ എന്നിവക്ക് സാധ്യതയുണ്ടെന്ന ഭയത്താല്‍ ഗര്‍ഭ ധാരണം തന്നെ മാറ്റിവെക്കുന്ന ദമ്പതികള്‍ക്ക് പുതിയ ചികിത്സാ രീതി വലിയ ആശ്വാസമാണ്.
മാതാപിതാക്കളുടെ അണ്ഡവും ബീജവും മൂന്നാമതൊരു സ്ത്രീയുടെ അണ്ഡവുമായി സംയോജിപ്പിച്ച് പാരമ്പര്യ രോഗരഹിത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന പ്രക്രിയയ്ക്ക് ബ്രിട്ടനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇങ്ങനെ കുട്ടികള്‍ ജനിച്ച മാതാപിതാക്കള്‍ സ്വകാര്യതയെ മാനിച്ച് പൊതുമധ്യത്തിലേക്ക് വരാന്‍ വിസമ്മതിക്കുന്നതായി ന്യൂകാസില്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ അധികൃതര്‍ പറഞ്ഞു.
മക്കളില്ലാത്തതിന്റെ വേദന അനുഭവിക്കുന്നവര്‍ക്കും, ജനിക്കാനിരിക്കുന്ന കുഞ്ഞിന് രോഗമുണ്ടാകുമോ എന്ന ഭയമുള്ളവര്‍ക്കും പുതിയ ചികിത്സാരീതി വലിയ ആശ്വാസമാണ്. ശാസ്ത്രത്തിന്റെ നേട്ടം ഞങ്ങളുടെ ജീവിതത്തെ അര്‍ത്ഥ പൂര്‍ണമാക്കിയെന്ന് ഒരു ആണ്‍കുഞ്ഞിന്റെ മാതാവ് പ്രതികരിക്കുകയും ചെയ്തു. വൈകല്യങ്ങളോടെ ഒന്നും രണ്ടും കുഞ്ഞുങ്ങള്‍ ജനിച്ച ശേഷം നഷ്ടമായ മാതാപിതാക്കള്‍ക്ക് ഈ പുതിയ ചികിത്സാ രീതി ഗുണപ്രദമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ 22 പേര്‍ ഈ സാങ്കേതിക വിദ്യയിലൂടെ ഗര്‍ഭ ധാരണം നടത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here