റെഡി ടു ഈറ്റ് ഫ്രൂട്ട് മിക്സ് ചതിച്ചു; ‘പഗാരിയ ഫുഡ്സ്’ 30,000 പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി

കർണ്ണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സ് പുറത്തിറക്കുന്ന KWALITY MIX FRUIT MUESLI വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉപയോഗിക്കാൻ ഒരുങ്ങിയ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ ഞെട്ടി. ദുർഗന്ധം തോന്നി പരിശോധിച്ചപ്പോൾ പാക്കറ്റിനുള്ളിൽ ചത്ത പുഴു. നിർമ്മാണ തീയതി പരിശോധിച്ചപ്പോൾ 2024 ഏപ്രിൽ 6. എക്സ്പയറി 2025 ജനുവരി 5.
ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ ഭക്ഷ്യ സുരക്ഷാ അധികൃതരെ സമീപിച്ചു. ലാബിൽ പരിശോധിച്ചപ്പോഴും പാക്കറ്റിൽ ചത്ത പുഴുവിന്റെ സാന്നിധ്യം കണ്ടെത്തി ഭക്ഷ്യയോഗമല്ലെന്ന് റിപ്പോർട്ട് ചെയ്തു. എന്നാലീ വിവരങ്ങൾ കമ്പനിയെ അറിയിച്ചപ്പോൾ അവരുടെ പ്രതികരണം ഞെട്ടിച്ചു. ഒരുഖേദം പോലുമില്ലാതെ പ്രൊഡക്റ്റ് മാറ്റി നൽകുക മാത്രമാണ് ചെയ്തത്.
024 ജൂലൈ 18ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർമാർട്ടിൽ നിന്നാണ് KWALITY MIX FRUIT MUESLI എന്ന ഉൽപ്പന്നം വാങ്ങിയത്. എതിർകക്ഷിയുടെ ഈ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചുവെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
ഉൽപന്നത്തിൻ്റെ വിലയായ 265.50 രൂപ, മനക്ലേശത്തിനും സാമ്പത്തിക, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും നഷ്ടത്തിനുമായി 20,000 രൂപ, കോടതി ചെലവിനത്തിൽ 10,000 രൂപ എന്നിങ്ങനെ ആകെ 30,265 രൂപ 45 ദിവസത്തിനകം നൽകാനാണ് കോടതി ഉത്തരവ്. സുരക്ഷിതവും വിശ്വസനീയവുമായ ഭക്ഷണം ഉപഭോക്താവിന്റെ അവകാശമാണെന്ന് കോടതി വ്യക്തമാക്കി.
ജിൻജർ ബിയറിൽ ചത്ത ഒച്ചിന്റെ അവശിഷ്ടം കണ്ടുവെന്ന ഡൊണോഗ് Vs സ്റ്റിവൻസെൺ എന്ന കേസിൽ 1932ൽ ഇംഗ്ലണ്ടിലെ പ്രഭുസഭ പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണത്തിലെ ചരിത്രപ്രസിദ്ധമായ വിധിന്യായവും ഉത്തരവിൽ ഉപഭോക്തൃ കോടതി പരാമർശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here