പരേതൻ്റെ ഭാര്യയെ ‘മുൻ ഭാര്യ’യാക്കി ഒന്നാം ചരമവാർഷികത്തിൽ പത്രപരസ്യം!! കാരണമറിയാത്ത ഞെട്ടലിൽ നാട്ടുകാർ

മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ തിരുവനന്തപുരം എഡിഷനിൽ ഇന്ന് പ്രത്യക്ഷപ്പെട്ട വ്യത്യസ്തമായ ഒരു ചരമപരസ്യം ഒരേസമയം വിചിത്രവും, അതിൽ പരാമർശിക്കുന്ന പരേതൻ്റെ നാട്ടുകാർക്കെങ്കിലും ഞെട്ടൽ ഉണ്ടാക്കുന്നതും ആണ്. ഒരു വർഷം മുമ്പ് മരിച്ചുപോയ മാറനല്ലൂർ ചീനിവിള വിനായകത്തിൽ വിനു സോമനാഥൻ പിള്ളയുടെ ചരമവാർഷിക പരസ്യത്തിലെ നാലുവരിയാണ് ശ്രദ്ധേയം.
“പരേതൻ്റെ മരണവും സംസ്കാരവും അറിയിച്ചുകൊണ്ട് ഇതുപോലെ ഫോട്ടോ സഹിതം 29/06/2024 തീയതി പത്രത്തിൽ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ കുടുംബാംഗങ്ങളുടെ പേരുവിവരം കൊടുത്ത കൂട്ടത്തിൽ ‘ഭാര്യ’ എന്ന് കൊടുത്തിരുന്നത് ‘മുൻ ഭാര്യ’ എന്ന് തിരുത്തി വായിക്കണം എന്ന് അറിയിക്കുന്നു. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു.”

കഴിഞ്ഞ വർഷം ജൂൺ 29 ശനിയാഴ്ച മനോരമയിലും മാതൃഭൂമിയിലും നൽകിയ പരേതൻ്റെ ചരമപരസ്യത്തിൽ ഭാര്യ അജിതയുടെ പേര് നൽകിയിരുന്നു. അത് തിരുത്തിക്കൊണ്ടാണ് ഒന്നാം ചരമ വാർഷിക ദിനത്തിലെ ഈ പരസ്യവും അതിലെ അറിയിപ്പും. ഇങ്ങനെ ഒരു തിരുത്തൽ നൽകിയതിൻ്റെ സാഹചര്യം പരേതൻ്റെ സഹോദരൻ മനു സോമനാഥൻപിള്ള മാധ്യമ സിൻഡിക്കറ്റിനോട് വിവരിച്ചത് ഇങ്ങനെയാണ്.
“ചരമദിനത്തിൽ പത്രങ്ങൾക്ക് കൊടുത്ത പരസ്യ മാറ്ററിൻ്റെ പ്രൂഫ് പരിശോധിക്കാൻ വിട്ടുപോയിരുന്നു. മരണസമയത്തെ തിരക്കിനിടയിൽ സംഭവിച്ചതാണ്. ആ തെറ്റ് ഒന്നാം ചരമ വാർഷിക ദിനത്തിൽ തിരുത്തി നൽകിയെന്ന് മാത്രം” – സഹോദരൻ്റ സ്വത്തിൻ്റെ പേരിൽ എന്തെങ്കിലും തർക്കമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ സഹോദരൻ തയ്യാറായില്ല.
ഏതായാലും ചരമ പരസ്യത്തിലെ ‘ഭാര്യ’ എന്ന വിവരം തിരുത്തി ‘മുൻ ഭാര്യ’ എന്നാക്കാൻ ഒരുവർഷം കാത്തിരുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്താൻ കുടുംബം തയ്യാറില്ല എന്നാണ് വ്യക്തമാകുന്നത്. സ്വത്തു തർക്കത്തിൽ എതിർകക്ഷികളുടെ അവകാശം ഇല്ലാതാക്കാൻ പത്രപരസ്യങ്ങൾ ഉപയോഗിക്കുന്നത് പതിവാണെങ്കിലും ഇത്തരമൊന്ന് അത്യപൂർവമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here