എയർപോർട്ടിന് തൊട്ടരികെയെത്തി വിമാനം വീടിനുമേൽ ഇടിച്ചിറങ്ങി; 71കാരി പൈലറ്റ് അടക്കം രണ്ടുപേർ മരിച്ചു

സാങ്കേതിക തകരാറാണ് ചെറുയാത്രാവിമാനത്തെ ദുരന്തത്തിലേക്ക് ലാൻഡു ചെയ്യിച്ചത്. ജർമനിയിലെ മോൻചെൻഗ്ലാഡ്ബാച്ച് എയർപോർട്ടിൽ ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു വിമാനം. വീടിന്റെ ടെറസിലേക്ക് വിമാനം ഇടിച്ച് ഇറങ്ങിയതിന് തൊട്ടുപിന്നാലെ തീ പിടിക്കുകയായിരുന്നു. കിഴക്കൻ ജർമ്മനിയിലെ അൽകെർസ്ലെബെനിൽ നിന്ന് ശനിയാഴ്ച പുറപ്പെട്ട് എർഫർട്ടിലേക്ക് എത്തേണ്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ വീടും ഏറെക്കുറെ പൂർണമായും തകർന്നിട്ടുണ്ട്. വനിതാ പൈലറ്റ് അടക്കം രണ്ടുപേർ ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ മരിച്ച രണ്ടാമത്തെ ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ട്. പരിസരത്ത് ഉണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാ സേനയും മറ്റും എത്തിയാണ് പരുക്കേറ്റവരെ പുറത്തെത്തിച്ചത്.
നെതർലാൻഡ് അതിർത്തിയോട് ചേർന്ന പ്രദേശത്താണ് അപകടമുണ്ടായത്. മോൻചെൻഗ്ലാഡ്ബാച്ച് എയർ പോർട്ടിലേക്ക് വെറും രണ്ടുമിനിറ്റ് കൊണ്ട് എത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാർ ഉണ്ടെന്ന് യാത്രക്കിടെ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജർമനിയിലെ വ്യോമയാന സുരക്ഷാവിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here