മുഖ്യമന്ത്രിയും കൈവിട്ടു, ശശീന്ദ്രൻ പുറത്തേക്ക്… തുടരെ ബാധ്യതയാകുന്ന മന്ത്രിയെ ചുമക്കേണ്ടതില്ലെന്ന് മുന്നണിയിലും വികാരം

വാവിട്ട വാക്കുകള്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ കസേരയ്ക്ക് പണിയാകും. ഇത്രയും നാള്‍ സംരക്ഷിച്ച് പിടിച്ചവര്‍ക്ക് തന്നെ ബാദ്ധ്യതയായി മാറുന്ന മന്ത്രിക്കെതിരായി ഇടതുമുന്നണിയിലും പ്രതിഷേധം ശക്തമാകുകകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പല ചലനങ്ങളില്‍ എ.കെ.ശശീന്ദ്രന്റെ ഭാവിയും ഉള്‍പ്പെടുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ തന്നെ നല്‍കുന്ന സൂചന. എക്കാലവും ചേര്‍ത്തുപിടിച്ചിരുന്ന പിണറായി വിജയന് തന്നെ ശശീന്ദ്രന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് കടുത്ത എതിര്‍പ്പുണ്ട്. ഇത്തവണ നേരിട്ട് വിളിച്ച് തിരുത്താൻ മുഖ്യമന്ത്രി നിർദേശിച്ചത് വ്യക്തമായ സൂചനയാണ്. ഉപതെരഞ്ഞെടുപ്പ് ഫലം കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രസ്താവനകളാണ് ഇടതുമുന്നണിയേയും പ്രത്യേകിച്ച് സി.പി.എമ്മിനേയും വല്ലാതെ വിഷമിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞദിവസം സംഭവിച്ച 15കാരൻ്റെ ദാരുണ മരണവുമായി ബന്ധപ്പെട്ടാണ് മന്ത്രി സര്‍ക്കാരിനേയും ഇടതുമുന്നണിയേയും വെട്ടിലാക്കിയിരിക്കുന്നത്. പന്നിയെ കുടുക്കാന്‍ അനധികൃതമായി വച്ച വൈദ്യുതി കുരുക്കില്‍പ്പെട്ടാണ് 15കാരന്‍ മരണപ്പെട്ടത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ പ്രശ്‌നം വഷളാക്കിയിരിക്കുന്നത്.
ഈ മരണവുമായി ബന്ധപ്പെട്ട് ആദ്യം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു ശ്രമമെങ്കിലും പിന്നീട് അതില്‍ നിന്നും പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ പിന്നാക്കം പോകുന്ന സമീപനമാണ് കണ്ടത്. പക്ഷേ ആദ്യ 24 മണിക്കൂറിൽ പ്രതിഷേധം ശക്തമായിരിക്കെ മന്ത്രി നടത്തിയ പ്രസ്താവനയാണ് പിന്നീട് മുന്നണിക്കും സർക്കാരിനും വല്ലാത്ത തിരിച്ചടിയായിരിക്കുന്നത്. മന്ത്രി ശശീന്ദ്രൻ്റെ ഈ പ്രസ്താവന ഉയര്‍ത്തിക്കൊണ്ടാണ് കേരളത്തിലാകെ ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. ഈ പ്രസ്താവനയെ ഇടതുമുന്നണി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും അനവസരത്തില്‍ നടത്തിയ ഇത്തരം ഒരു പ്രസ്താവന ഉണ്ടാക്കാവുന്ന ആഘാതത്തെക്കുറിച്ച് അവര്‍ ആകുലരാണ്.
ഈ വിഷയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ ആയുധമായി നിലനിര്‍ത്തും എന്നതില്‍ തര്‍ക്കമില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പെരുമ്പാവൂരില്‍ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട് പ്രതിഷേധം ഉയർന്നതിന് ഏറെക്കുറെ സമാനമാണ് നിലമ്പൂരിലെ ഇപ്പോഴത്തെ സാഹചര്യം എന്ന വിലയിരുത്തൽ ഉണ്ട്. അന്നുപക്ഷെ യു.ഡി.എഫ്. ഭരണത്തിലാണ് അത് ഉണ്ടായതെങ്കിലും പ്രാദേശികമായി ഉയർന്ന വികാരം എതിരായപ്പോൾ ഇടത് എം.എൽ.എ. ആയിരുന്ന സാജു പോളിന് മണ്ഡലം കൈവിട്ടുപോയി. ഇതേ സംഭവം രാഷ്ട്രീയമായി മുതലെടുത്ത് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴും പെരുമ്പാവൂര്‍ മണ്ഡലം യു.ഡി.എഫ്. പിടിച്ചെടുത്തു.
കഴിഞ്ഞദിവസം വരെ നിലമ്പൂരില്‍ അല്‍പ്പം പിന്നിലായിരുന്ന യു.ഡി.എഫിന് പെരുമ്പാവൂര്‍ പോലെ വീണുകിട്ടിയ ആയുധമാണ് നിലമ്പൂർ സംഭവം. അത് എങ്ങനെയെങ്കിലും മറികടക്കാന്‍ നോക്കുമ്പോള്‍ മന്ത്രി ശശീന്ദ്രന്‍ സര്‍ക്കാരിനെയും ഇടതുമുന്നണിയേയും വെട്ടിലാക്കിയെന്നാണ് അവരുടെ വിലയിരുത്തല്‍. ഇത് ആദ്യമല്ല, നേരത്തെ റാപ്പര്‍ വേടന്റെ വിഷയത്തിലും മന്ത്രി ഇതേ നിലപാടാണ് സ്വീകരിച്ചത്. ഒടുവില്‍ മുഖ്യമന്ത്രി തന്നെ പരസ്യമായി തിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്. അതിന് മുന്‍പ് കരട് വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യത്തിലും മനുഷ്യ വന്യജീവി സംഘര്‍ഷ പ്രശ്‌നങ്ങളിലുമൊക്കെ മന്ത്രിയുടെ പ്രസ്താവന അപക്വമായി എന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍.
എന്‍.സി.പിക്കുള്ളില്‍ മന്ത്രിക്കെതിരെ പടയൊരുക്കം ഉണ്ടായപ്പോഴും, സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും താല്‍പര്യം കൊണ്ടുമാത്രമാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത്. ദീര്‍ഘകാലമായി ഇടതുമുന്നണിയുമായി സഹകരിക്കുന്ന വ്യക്തിയെന്ന ഒറ്റ പരിഗണനയിലാണ് സി.പി.എമ്മിന് ഏറെ സ്വാധീനമുള്ള എലത്തൂരില്‍ അദ്ദേഹത്തെ നിര്‍ത്തി വിജയിപ്പിക്കുന്നതും. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ മുന്നണിക്കും സര്‍ക്കാരിനും ബാദ്ധ്യതയാകുന്നു എന്നാണ് വിലയിരുത്തല്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം മുന്നണിയും സി.പി.എമ്മും പരിശോധിക്കാനും ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് എതിരായാല്‍ അതിന്റെ കാരണഭൂതരില്‍ ഒരാളായി ശശീന്ദ്രനെ കൂടി മുന്നില്‍ നിര്‍ത്തും. മന്ത്രിസ്ഥാനത്തിൻ്റെ പുനർവിചിന്തനം ഉണ്ടാകുമെന്നും ഉറപ്പായിക്കഴിഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here