മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെപ്പറ്റി പഠിക്കാൻ നാലംഗസമിതി; അന്വേഷണം ഇന്ന് മുതൽ

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമത്തെപ്പറ്റി വലിയ ആരോപണങ്ങളാണ് ഡോ.ഹാരിസ് ചിറക്കൽ ഉയർത്തിയത്. അഡ്‌മിനിസ്ട്രേഷൻ്റെ ബാലപാഠങ്ങൾ എന്താണെന്ന് പോലും അറിയാത്ത ആളുകളെയാണ് ആശുപത്രി സൂപ്രണ്ടായും പ്രിൻസിപ്പലായും നിയോഗിക്കുന്നതെന്ന് ഡോ.ഹാരിസ് ചിറക്കൽ. തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരായ ആരോപണത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചതിൽ തൃപ്‌തിയെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണസംഘം എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രശ്‌നം അടിയന്തരമായി പരിഹരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് തന്നോട് പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിച്ച് പരിഹരിക്കാമെന്ന് വിദഗ്‌ധസമിതി ഉറപ്പുനൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെയും പ്രിൻസിപ്പലിനെതിരെയും അന്വേഷണം നടത്തണമെന്ന് ആഗ്രഹം തനിക്കില്ല. അവരും സിസ്റ്റത്തിന്റെ ഭാഗമാണ്. മാറ്റിവെച്ച ശസ്ത്രക്രിയ രോഗികൾ വാർഡിൽ കാത്തിരിക്കുകയാണ്’. ഉപകരണങ്ങൾ എത്രയും പെട്ടന്ന് എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read : നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മതപരിവര്‍ത്തന കേസ്; സിസ്റ്റര്‍ ബിന്‍സിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടി
അതേസമയം സമഗ്ര അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഡോ. ഹാരിസ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം മേധാവിയും കോട്ടയം മെഡിക്കൽ കോളജിലെ സൂപ്രണ്ടും യൂറോളജി വിഭാഗം മേധാവിയുമാണ് സമിതി അംഗങ്ങൾ. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി നൽകാത്തതിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്രണ്ടിനും പ്രിൻസിപ്പലിനും വീഴ്‌ച പറ്റിയെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഡോ. ഹാരിസിന്റെ പരസ്യ പ്രതികരണങ്ങളിൽ ആരോഗ്യവകുപ്പിന് അതൃപ്‌തി ഉണ്ടെങ്കിലും ഡോക്ടർക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം. കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിലും ഉപകരണങ്ങളുടെ അഭാവം നിലനിൽക്കുന്നുണ്ട് എന്ന് ആരോപണങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here