ഫ്രാങ്കോ മുളയ്ക്കലിന് പിന്‍ഗാമിയായി വീണ്ടും മലയാളി ബിഷപ്പ്; ഫാദര്‍ ജോസ് സെബാസ്റ്റ്യനെ ജലന്ധര്‍ രൂപതാധ്യക്ഷ്യനായി പോപ്പ് നിയമിച്ചു.

പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരികുന്നേലിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നിയമിച്ചു. 63 കാരനായ ഫാ.ജോസ് നിലവില്‍ രൂപത അഡ്മിനിസ്‌ട്രേറ്ററാണ്. പാലരുപതയുടെ കീഴിലുള്ള കാളകെട്ടിയില്‍ ജനിച്ച ഫാ. ജോസ് 1991 മുതല്‍ ജലന്ധര്‍ രൂപതയിലെ വൈദികനാണ്. ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. പഞ്ചാബിലെ 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ 214 വൈദികരും 147 പള്ളികളും ഒന്നേകാല്‍ ലക്ഷം വിശ്വാസികളുമുണ്ട്. 1971ലാണ് ജലന്ധര്‍ രൂപത സ്ഥാപിതമായത്.
2013 മുതല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നു ജലന്ധര്‍ രൂപതയുടെ ആദ്യ മലയാളി ബിഷപ്പ്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലാവുകയും പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന് ബിഷപ്പ് സ്ഥാനം രാജിവെക്കേണ്ടി വന്നു. 2018 ജുണ്‍ രണ്ടിനാണ് ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചത്. ഇപ്പോള്‍ ബിഷപ്പ് ഇമിരറ്റസായി തുടര്‍ന്നു വരികയാണ്.

ജലന്തര്‍ രൂപതയുടെ കീഴില്‍ വൈദികനായിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ 2009ലാണു ഡല്‍ഹിയില്‍ സഹായ മെത്രാനായി നിയമിച്ചത്. 2013 ല്‍ ജലന്തര്‍ രൂപതയുടെ ബിഷപ്പായി. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവര്‍ പരാതി അറിയിച്ചിരുന്നു.
2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീ ജൂണ്‍ 27-ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങുകയും മറ്റ് സംഘടനകള്‍ അവര്‍ക്ക് പിന്തുണയുമായി എത്തുകയും ചെയ്തതോടെയാണ് പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here