‘പരിശുദ്ധ ബിഷപ്പിനെ’ തട്ടിപ്പിന് അകത്താക്കി പോലീസ്; അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ സന്തോഷ് ചാക്കോ ‘തിരുമേനി’

തൊഴില്‍ തട്ടിപ്പ് നടത്താന്‍ നല്ല ബെസ്റ്റ് വേഷം ബിഷപ്പിന്റേതാണെന്ന് തിരിച്ചറിഞ്ഞ മിടുമിടുക്കനെ പോലീസ് പിടിച്ചു. സ്വന്തം സഭ തട്ടിക്കൂട്ടി ആറ് മീറ്ററിന്റെ ചുവപ്പ് കുപ്പായം ധരിച്ച് ‘പരിശുദ്ധമായ’ ഉഡായിപ്പുകള്‍ നടത്തി വന്ന മണിമല പള്ളിത്താഴെ വീട്ടില്‍ സന്തോഷ് പി ചാക്കോയെ കോട്ടയം – ചിങ്ങവനം പോലിസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വൈറ്റ് ഹൗസിലടക്കം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തിരുമേനിയുടെ ഉഡായിപ്പുകള്‍. പത്തോളം പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പു കേസുകള്‍ നിലവിലുണ്ട്.

മണിമല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയുടെ ബിഷപ്പായ സന്തോഷ് പി ചാക്കോ തട്ടിപ്പ്, വെട്ടിപ്പ്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. നാല് ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശി അബിന്‍ ഗോപിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു വെന്നാണ് കേസ്. അമേരിക്കയില്‍ പ്രായമായവരെ പരിപാലിക്കുന്ന കെയര്‍ ഹോമില്‍ ജോലി സംഘടിപ്പിച്ച് നല്‍കാമെന്നായിരുന്നു ബിഷപ്പിന്റെ വാഗ്ദാനം. വിസ ലഭിക്കുന്നതിന് മൊത്തം ചെലവ് 12 ലക്ഷം രൂപയാണെന്നും സന്തോഷ് പി ചാക്കോ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇയാള്‍ക്ക് കൂട്ടാളിയായി സജീവ് എന്നൊരാളും കൂടെ ഉണ്ടായിരുന്നുവെന്ന് അബിന്‍ ഗോപി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ വിസ ലഭിക്കാതെ വന്നതോടെ പരാതിക്കാരന്‍ പണം തിരികെ ചോദിച്ചു . എന്നാല്‍ പണവും രേഖകളും തിരികെ നല്‍കാതെ വന്നതോടെയാണ് ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയത്. മറ്റൊരാള്‍ക്ക് വിസ വേണമെന്ന് പറഞ്ഞ് അബിന്‍ വീട്ടിലേക്ക് ഇയാളെ വിളിച്ചു വരുത്തി പോലീസിന് പിടിച്ചു നല്‍കുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്താല്‍ . മുന്‍പ് മറ്റൊരു സഭയില്‍ വൈദികനായിരുന്നുവെന്നാണ് തട്ടിപ്പ് ബിഷപ്പ് സന്തോഷ് ചാക്കോയുടെ അവകാശവാദം. മണിമല ആസ്ഥാനമാക്കി
സ്വന്തമായി സഭ രൂപീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തിവരികയായിരുന്നു. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞതോടെ നിരവധി പേര്‍ ചിങ്ങവനം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പള്ളിക്കത്തോട്, റാന്നി, ചിങ്ങവനം, പാമ്പാടി, ചങ്ങനാശ്ശേരി, പെരുംപെട്ടി, മണര്‍കാട്, പൊന്‍കുന്നം, തൃശൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
2014ല്‍ പാസ്റ്ററാണെന്ന് പറഞ്ഞ് ആംഗ്ലിക്കന്‍ സഭയുടെ കൊച്ചി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നിന്ന് പത്തുലക്ഷം രൂപ അടിച്ചു മാറ്റിയ കേസില്‍ ജയിലില്‍ കിടന്നയാളാണ് സന്തോഷ് ചാക്കോ. അന്ന് ഇയാളുടെ സഭയുടെ പേര് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ക്രൈസ്റ്റ് എന്നായിരുന്നു. ആംഗ്ലിക്കന്‍ സഭയുടെ മുന്‍ ബിഷപ്പിന്റെ മാമിയുടെ മകന്‍ എന്ന് പറഞ്ഞാണ് ഇയാള്‍ നോബിള്‍ ഫിലിപ്പിനെ പറ്റിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here