വനം ഉദ്യോഗസ്ഥർ പ്രതികളായ കസ്റ്റഡിമരണം വീണ്ടും അന്വേഷിക്കാൻ സിബിഐയോട് കോടതി; രണ്ടാം അന്വേഷണം അഞ്ചു വർഷത്തിന് ശേഷം

പത്തനംതിട്ട ചിറ്റാറിലെ ഒരു സാധാരണ കർഷക കുടുംബം നടത്തിയ സമാനതകളിലാത്ത പ്രതിഷേധത്തിന് ഒടുവിലാണ് മത്തായി കസ്റ്റഡിമരണക്കേസ് സിബിഐ ഏറ്റെടുത്തത്. ചിറ്റാർ വനത്തോട് ചേർന്ന വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ മത്തായിയിലെ കസ്റ്റഡിലെടുത്തത്. എന്നാൽ പിന്നീട് മൃതദേഹം കിണറ്റിലാണ് കണ്ടെത്തിയത്. കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിയെ കിണറ്റിൽ കൊണ്ടിട്ടു എന്നാണ് കുടുംബത്തിന്‍റെ പരാതി.

സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ മൃതദേഹം കുടുംബം സംസ്കാരിക്കാൻ തയ്യാറാകാതെ നാളുകളോളം മത്തായിയുടെ കുടുംബം പ്രതിഷേധം തുടർന്നു. ഒടുവിൽ മരണം അന്വേഷിച്ച സിബിഐ, ഏഴ് ഉദ്യോഗസ്ഥർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ ചുമത്തി കുറ്റപത്രം നൽകി. എന്നാൽ കൊലകുറ്റം ചുമത്തണമെന്നും കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.

2020 ജൂലൈ 28നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ ആദ്യ കുറ്റപത്രം നൽകി അഞ്ചു വർഷത്തിന് ശേഷമാണ് തുടരന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം എന്നാണ് സിബിഐ കോടതി ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top