മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളം കട്ട് ചെയ്യും; പുതിയ നിയമവുമായി സർക്കാർ

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി തെലങ്കാന സർക്കാർ. മാതാപിതാക്കളെ അവഗണിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ തുക വെട്ടിക്കുറയ്ക്കാനും ആ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കാനുമുള്ള പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. വരുന്ന ബജറ്റ് സമ്മേളനത്തിൽ ഇതിനായുള്ള നിയമനിർമ്മാണം നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

സ്വന്തം മാതാപിതാക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ജീവനക്കാർക്ക് ശമ്പളം പൂർണ്ണമായി ലഭിക്കില്ല. ഈ തുക മാതാപിതാക്കളുടെ ജീവനാംശമായി കണക്കാക്കും. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ കഴിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുതിർന്ന പൗരന്മാർക്കായി സംസ്ഥാനത്തുടനീളം ‘പ്രണാം’ എന്ന പേരിൽ ഡേ കെയർ സെന്ററുകൾ ആരംഭിക്കും. മുതിർന്ന പൗരന്മാരുടെ പരാതികളിൽ അടിയന്തരമായി അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ‘കോ-ഓപ്ഷൻ മെമ്പർ’ (Co-option member) പദവി ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും മികച്ച ചികിത്സ ഉറപ്പാക്കുന്ന പുതിയ ആരോഗ്യ നയം ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിക്കും. മാതാപിതാക്കൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന മാനുഷിക പരിഗണനയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top