പിറന്നാള്‍ സന്ദര്‍ശനവും സമ്മാനവും വേറെ കാര്യം; ബില്ലുകളുടെ കാര്യത്തില്‍ ഒരു പരിഗണനയും ഇല്ലെന്ന് ഗവര്‍ണര്‍

ആരിഫ് മുഹമ്മദ് ഖാന്‍ മാറി രാജേന്ദ്ര അര്‍ലേക്കര്‍ എത്തിയതിന് പിന്നാലെ കണ്ടത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഊഷ്മളമായ ബന്ധം. മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍ ദിനത്തില്‍ ക്ലിഫ് ഹൗസില്‍ നേരിട്ട് എത്തി ആശംസ അറിയിക്കുകയും ചെയ്തതോടെ ഇരുകൂട്ടരും ഒന്നിച്ചു എന്ന നിലയില്‍ പ്രചരണവും നടന്നു. എന്നാല്‍ നയപരമായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗവര്‍ണര്‍.
നിയമസഭ പാസാക്കിയ സര്‍വകലാശാലാ ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ല. ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് ബില്‍. ബില്‍ പ്രകാരം ചാന്‍സലരുടെ അധികാരം ഉന്നതവിദ്യാഭ്യാസ മന്ത്രിക്കാകും. ഇതേതുടര്‍ന്ന് നിയമോപദേശം തേടിയ ശേഷമാണ് ഒപ്പിടേണ്ടെന്ന തീരുമാനത്തില്‍ രാജ്ഭവന്‍ എത്തിയത്. ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനാണ് സാധ്യത.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജ്ഭവനില്‍ എത്തി ബില്ലില്‍ വിശദീകരണം നല്‍കിയിരുന്നു. അതിനുശേഷമാണ് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. അതേസമയം സഭ പാസാക്കിയ സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കും. രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണറായ ശേഷം ആ്യമായാണു ബില്ലിന്റെ പേരില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിക്കുന്നത്.
നേരത്തെ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉള്‍പ്പെടെ ഉള്ളവരുടെ ജയില്‍ മോചനത്തിനായുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയിരുന്നു. എന്നാല്‍ ഗവര്‍ണറുമായി ഇനി ഏറ്റുമുട്ടല്‍ വേണ്ട എന്ന നിലപാടില്‍ സര്‍ക്കാര്‍ ആ വിഷയത്തില്‍ മൗനം പാലിച്ചു. എന്നാല്‍ ബില്‍ ഒപ്പിടില്ലെന്ന് നിലപാടില്‍ സര്‍ക്കാര്‍ എന്ത് തുടര്‍ നടപടി എന്നത് അറിയേണ്ട കാര്യമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here