പേര് പറയാന്‍ സമയം വേണം; പുതിയ വിസിക്കായുള്ള സെര്‍ച്ച് കമ്മിറ്റി പാനല്‍ നിര്‍ദ്ദേശിക്കാന്‍ സമയം നീട്ടി ചോദിക്കാന്‍ ഗവര്‍ണര്‍

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. സെര്‍ച്ച് കമ്മറ്റിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ സമയം വേണമെന്ന് ഗവര്‍ണര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. തിങ്കളാഴ്ച പേരുകള്‍ സമര്‍പ്പിക്കാം എന്നാകും അറിയിക്കുക. ഐഐടിയില്‍ നിന്നുള്ള പ്രമുഖരെ അടക്കം 20 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. സെര്‍ച്ച് കമ്മറ്റിയുമായി സഹകരിക്കാം എന്ന ഉറപ്പ് ഇവരില്‍ നിന്ന് വാങ്ങാനുണ്ട്. അതിനുശേഷം പട്ടിക നല്‍കാം എന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.
സംസ്ഥാന സര്‍ക്കാര്‍ പാനല്‍ ഇന്നു തന്നെ സമര്‍പ്പിക്കും. വിസി നിയമനം വൈകിക്കാന്‍ കഴിയില്ലെന്നും എത്രയും വേഗം സെര്‍ച്ച് കമ്മറ്റി രൂപീകരിക്കണമെന്നും ഇന്നലെയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പേരുകള്‍ ഇന്നു നല്‍കണം എന്നും നിര്‍ദ്ദേശിച്ചിരുന്നു. താല്‍ക്കാലിക വിസിമാരെ ഏകപക്ഷീയമായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ ശുപാര്‍ശ തള്ളി വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് നിരീക്ഷണവും സുപ്രീം കോടതി നടത്തിയിരുന്നു. സര്‍വകലാശാല നിയമത്തെ അവഗണിക്കാനാവില്ല. അത് കണക്കിലെടുത്ത് ചാന്‍സലര്‍ പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തിലെ തര്‍ക്കം ഇനിയും നീട്ടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി തന്നെ സെര്‍ച്ച് കമ്മറ്റി രൂപീകരണത്തിന് മുന്‍കൈയെടുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here