ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസെന്ന് തിരുത്തി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍; ഒപ്പം കൂടി ജനം ടിവിയും; ക്രിമിനലിന്റേയും മതം തിരയുന്നവര്‍

കണ്ണൂര്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി എന്ന ക്രിമിനല്‍ രക്ഷപ്പെട്ടത് കേരളം ആശങ്കയോടെയാണ് കേട്ടത്. അത്രമാത്രം ക്രൂരനാണ് രക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ സാഹസികമായി പിടികൂടിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. എന്നാല്‍ അതിനിടയില്‍ തന്നെ മറ്റൊരു പ്രചരണവും നടക്കുന്നുണ്ടായിരുന്നു. ഗോവിന്ദ്ച്ചാമിയുടെ ശരിയായ പേരി ചാര്‍ളി തോമസ് എന്നാണ് എന്ന് പറഞ്ഞാണ് ഈ പ്രചരണം.
ഗോവിന്ദച്ചാമി എന്ന പേരില്‍ ദൈവങ്ങളുടെ പേരുകളുമായി സാമ്യം ഉള്ളതുകൊണ്ടാണോ എന്ന് അറിയില്ല സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ് ഇത്തരം പ്രചരണം തുടങ്ങിയത്. ഗോവിന്ദച്ചാമി അല്ല ചാര്‍ളി തോമസ് എന്ന് തന്നെ പറയണം എന്നാണ് ഇവരുടെ ആവശ്യം. സംഘപരിവാറിന്റെ ഈ പ്രചരണം ജനം ടിവിയും ശരിവച്ചിട്ടുണ്ട്. ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് ജയിലില്‍ നിന്നും രക്ഷപ്പെട്ടു എന്നായിരുന്നു ജനം ടിവിയുടെ വാര്‍ത്ത. ചാര്‍ളി തോമസ് ഒരു ക്രിസ്ത്യന്‍ പേരായതുകൊണ്ടാണ് ഇതില്‍ പിടിച്ചുള്ള സംഘപരിവാര്‍ നീക്കങ്ങള്‍.
ജാതി മത വ്യത്യാസമില്ലാതെ കേരളം മുഴുവന്‍ വെറുക്കുന്ന ഒരു ക്രിമിനലിന്റെ മതം ചികയുന്നതില്‍ വിമര്‍ശനവും സജീവമാണ്. എന്തിനും മതം നോക്കുന്ന വല്ലാത്ത മനസികാവസ്ഥ നാടിന് നല്ലതല്ലെന്ന അഭിപ്രായങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇതിൽ കാസയ്ക്ക് എന്ത് പറയാനുണ്ട് എന്ന് ചോദിക്കുന്നവരുമുണ്ട്.
ഇത് ആദ്യമായല്ല സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പേരുകളിലെ മതം ചികഞ്ഞ് പ്രചരണം നടത്തുന്നത്. തമിഴ് നടന്‍ വിജയുടെ പേര് വിജയ് ജോസഫാണ് എന്ന് പറഞ്ഞ് വിമര്‍ശനം ഉന്നയിച്ചിരുന്നു. സംവിധായകന്‍ കമാലുദീനെ കമല്‍ എന്ന് വിളിക്കുന്നതായും തമിഴ്‌നടന്‍ ആര്യയുടെ ശരിയായ പേര് ജംഷാദ് എന്നാണെന്നുമുള്ള പ്രചരണങ്ങള്‍ സംഘപരിവാര്‍ ആവേശത്തോടെ നടത്തിയിരുന്നവയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here