കേരളം തൂക്കി കൊല്ലണം എന്ന് ആഗ്രഹിച്ച ക്രിമിനല്‍; ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടലില്‍ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി മറുപടി പറയണം

കേരളത്തിന്റെ മനസിനെ മുഴുവന്‍ വേദനിപ്പിച്ച ക്രൂരതയായിരുന്നു 2011 ഫെബ്രുവരി ഒന്നിന് നടന്നത്. റെയില്‍വേ ട്രാക്കിനരികില്‍ ഗുരുതരമായി പരിക്കേറ്റ് ഒരു പെണ്‍കുട്ടിയെ സമീപവാസികള്‍ കണ്ടെത്തി. ആ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരായിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോവിന്ദച്ചാമി എന്ന ക്രമിനലിനെ കുറിച്ച് കേരളം കേട്ടത്.
കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്നും ഷൊര്‍ണ്ണൂരിലെ വീട്ടിലേക്ക് പെണ്ണുകാണല്‍ ചടങ്ങിനായി പോയതായിരുന്നു 23കാരിയായ സൗമ്യ. വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് ഗോവിന്ദച്ചാമി ഈ പെണ്‍കുട്ടിയെ ആക്രമിച്ചു.പിന്നാലെ ട്രെയിനില്‍നിന്നു തള്ളിയിട്ടത്. പിന്നാലെ ട്രയിനില്‍ നിന്ന് ചാടി പരിക്കേറ്റ് കിടന്ന് യുവതിയെ പീഡിപ്പിച്ചു. മണിക്കൂറോളം ഈ പീഡനം നീണ്ടു. അതിനുശേഷം മൊബൈല്‍ ഫോണും പണവും കവര്‍ന്ന് രക്ഷപ്പെട്ടു. മൃതപ്രായയാ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് ദിവസം ജീവനുവേണ്ടി പോരാടിയ യുവതി ഫെബ്രുവരി ആറിനു മരിച്ചു. ഇതിനിടയില്‍ തന്നെ ഗോവിന്ദച്ചാമി. ഒറ്റക്കയ്യന്‍ പിടിയിലായിരുന്നു.
സേലം ഐവത്തിക്കുടി സ്വദേശിയായ ഗോവിന്ദച്ചാമി പിടിച്ചുപറി, മോഷണം, പീഡനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നു. പലവട്ടവും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഇയാള്‍ കേരളത്തില്‍ ട്രെയിനിലെ കച്ചവടക്കാരന്റെ വേഷത്തിലായിരുന്നു. സേലം ജയിലില്‍വച്ചു പരിചയപ്പെട്ട തൃശൂര്‍കാരനാണ് ഗോവിന്ദച്ചാമിയെ ഇങ്ങോട്ട് കൊണ്ടുവന്നത്.
2011 നവംബര്‍ 11നാണ് ഗോവിന്ദച്ചാമിക്ക് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചു. 2013 ഡിസംബറില്‍ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്നാല്‍ 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി. ജീവപര്യന്തം തടവായി ശിക്ഷ കുറച്ചു. ജയിലിലും സ്ഥിരം പ്രശ്‌നക്കാരനായിരുന്നു ഗോവിന്ദച്ചാമി. ആത്മഹത്യാ നാടകം, നിരാഹാരം. എല്ലാ ദിവസവും ബിരിയാണി എന്ന ആവശ്യം, ജീവനക്കാര്‍ക്കെതിരെ വിസര്‍ജ്യമെറിയല്‍, മറ്റ് അന്തേവാസികളെ ആക്രമിക്കല്‍ ഇങ്ങനെ പോകുന്നു ഗോവിന്ദച്ചാമിയുടെ ജയിലിനുള്ളിലെ വിക്രീയകള്‍.
എന്നിട്ടും ഇയാളെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇരുപത് ദിവസത്തോളം നീണ്ട ഗൂഡാലോചനയ്ക്ക് ശേഷമാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. സെല്ലിന്റെ കമ്പി മുറിച്ച് മാറ്റിയിട്ടും ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. ഇതിനുള്ള ആയുധം എങ്ങനെ ലഭിച്ചു, ഇത്രയും തുണികള്‍ എങ്ങനെ സംഘടിപ്പിച്ചു, മതിലിന് മുകളിലെ ഫെന്‍സിങ്ങില്‍ വൈദ്യുതി ഇല്ലാത്തത് എങ്ങനെ ഗോവിന്ദച്ചാമി അറിഞ്ഞു, സിസിടിവി പരിശോധന എന്തുകൊണ്ട് നടന്നില്ല. ഈ ചോദ്യങ്ങള്‍ക്കെല്ലാം ജയില്‍ വകുപ്പ് മറുപടി പറയേണ്ടിവരും
സര്‍ക്കാരിന് നേരേയും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സംവിധാനങ്ങളുടെ വീഴ്ചയാണ് കൊടുക്രിമിനല്‍ രക്ഷപ്പെടാന്‍ കാരണം എന്നാണ് വിമര്‍ശനം. ആരെയും ആക്രമിക്കുന്ന പ്രത്യേകിച്ചും സ്ത്രീകളെ ഏത് സമയത്തും ആക്രമിക്കാന്‍ സാധ്യതയുള്ള ആളുടെ ഈ അനായാസ രക്ഷപ്പെടലില്‍ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here