മുനമ്പം ജുഡീഷ്യല്‍ കമ്മീഷൻ നിയമനം തുടരും; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

മുനമ്പം ഭൂമി തർക്കത്തിൽ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായർ കമ്മീഷനായ
ജുഡീഷ്യല്‍ കമ്മീഷൻ്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദിയാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ കക്ഷികൾക്ക് ഇത്തരത്തിലുള്ള ഹർജി നൽകാൻ അധികാരമില്ലെന്നാണ് സർക്കാർ അപ്പീൽ ഹർജിയിൽ വ്യക്തമാക്കിയത്. സർക്കാരിന്റെ അപ്പീലിന്മേലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ ഇപ്പോഴത്തെ ഉത്തരവ്.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരായ വഖഫ് സംരക്ഷണവേദിയുടെ വാദം. സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടി.
മുനമ്പത്ത് 600ഓളം കുടുംബങ്ങള്‍ സ്വന്തം ഭൂമിക്കു വേണ്ടി ഇപ്പോഴും സമരത്തിലാണ് . കരമടയ്ക്കാനോ അവയുടെ ക്രയവിക്രയം നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് അവര്‍. 2022 ജനുവരി 13ന് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു നോട്ടീസ് ആണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്.
ഇത്രയും കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തിപരമായ അവകാശങ്ങള്‍ താമസക്കാര്‍ക്ക് ഇല്ലെന്നുമാണ് വഖഫ് ബോര്‍ഡ് റവന്യൂ വകുപ്പിനെ അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here