ഫോണിലെ ചാറ്റ് വിവരങ്ങള്‍ പുറത്തു വിടരുത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണക്കാരനായ സുകാന്ത് ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളിവിട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് നിർണായക നീക്കവുമായി ഹൈക്കോടതിയിൽ. തന്റെ ഫോണിൽ നിന്നുള്ള ചാറ്റ് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ പോലീസിന്റെ കൈവശമാണെന്നും അതിലെ വിവിരങ്ങള്‍ പുറത്തുവിടുന്നത് വിലക്കണം എന്നുമാണ് ആവശ്യം.

തന്റെ ഫോണിലെ ചാറ്റുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നാണ് സുകാന്തിന്റെ വാദം. നേരത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴും പ്രതി ഇക്കാര്യം ഉന്നയിച്ചിരുന്നു. പരിശോധിക്കണം എന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു.

സുകാന്ത് പെണ്‍കുട്ടിയോട് പോയി മരിക്കാന്‍ പറയുന്നത് അടക്കമുള്ള ചാറ്റുകളാണ് പുറത്തു വന്നത്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഒഴിഞ്ഞ് തരണമെന്ന് പറഞ്ഞും സമ്മര്‍ദ്ദത്തിലാക്കുന്നതും ചാറ്റുകളില്‍ വ്യക്തമാണ്. സുകാന്ത് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ പോലീസ് വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്നാണ് മരിച്ച പെണ്‍കുട്ടിയെ കൂടാതെ മറ്റ് രണ്ട് പെണ്‍കുട്ടികളുമായി ബന്ധം ഉണ്ടായിരുന്നതായും ഇവരേയും ലൈംഗികമായി ചൂഷണം ചെയ്തതായും വ്യക്തമായത്.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനുള്ള നീക്കമാണ് പ്രതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിവരങ്ങൾ പുറത്തുവിട്ടതിലൂടെ പോലീസ് നടത്തിയത് അന്വേഷണ പ്രക്രിയയുടെ ദുരുപയോഗമാണെന്നും പ്രതിക്കെതിരെ പൊതുജനരോഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് എന്നുമാണ് സുകാന്ത് ആരോപിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതി ഇന്നലെ കീഴടങ്ങിയിരുന്നു. രണ്ട് മാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് കീഴടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top