സുകാന്ത് സുരേഷിന്റെ ലൈംഗിക ശേഷി പരിശോധിക്കും; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പോലീസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജൂണ്‍ 5 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗിക ചൂഷണത്തിലും സാമ്പത്തിക ചൂഷണത്തിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് സുകാന്ത് പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നു. ഇവിടെ എല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തത്. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ് പോലീസിനെ ചുറ്റിച്ച ശേഷമാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍.
സുകാന്തിന്റെ ഫോണിലെ ചാറ്റ് വിവരങ്ങള്‍ പോലീസ് വീണ്ടെടുത്തിരുന്നു. ഇതില്‍ നിര്‍ണായക തെളിവുകളാണ് പോലീസിന് ലഭിച്ചത്. പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതും മരിക്കാന്‍ ആവശ്യപ്പെട്ടതും ചാറ്റുകളിലുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ കൂടാതെ മറ്റ് രണ്ട് പെണ്‍കുട്ടികളെ കൂടി സുകാന്ത് ലൈംഗികമായി ചൂഷണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തും.
മാര്‍ച്ച് 24നാണ് പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ നേരിട്ട ചൂഷണം സംബന്ധിച്ചുള്ള തെളിവുകള്‍ പിതാവ് ഹാജരാക്കിയതോടെയാണ് കേസിന്റെ ഗതി മാറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here