എസ്ഐയെ കാറുകയറ്റി കൊല്ലാൻ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു; കാറിൽ ഉണ്ടായിരുന്നത് രണ്ടുപേർ

ഇന്നലെ വൈകിട്ടോടെ മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ ആണ് പോലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമമുണ്ടായത്. ഇടുക്കി മണിയാറൻകുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. ഇയാൾ മൂവാറ്റുപുഴക്ക് അടുത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ആസിഫ് നിസാർ ആണ് ഇയാൾക്കൊപ്പം കാറിൽ ഉണ്ടായിരുന്നത് എന്നും തിരിച്ചറിഞ്ഞു.

പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുമായി ബന്ധപ്പെട്ട മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം ഉണ്ടാക്കുന്നതിന് തൊട്ടുമുമ്പ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും സൂചനയുണ്ട്. പ്രതികളെ കണ്ടെത്താൻ ആവശ്യമായ വിവരം ശേഖരിക്കാനായി ഇവരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.

എസ്ഐയെ ആക്രമിക്കാൻ ഉപയോഗിച്ച കാർ തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾ തൊടുപുഴ മടക്കത്താനം ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് നിഗമനം. കല്ലൂർക്കാട് സ്റ്റേഷനിലെ എസ്ഐ ഇഎം മുഹമ്മദിനെയാണ് വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്. കാർ പരിശോധിക്കാൻ ശ്രമിച്ച എസ്ഐയെ ഇടിച്ചു തെറിപ്പിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഐ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top