സിഡ്കോ മുന്‍ മാനേജര്‍ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം പിഴയും; ചന്ദ്രമതി കുടുങ്ങിയത് അനധികൃത സ്വത്ത് സമ്പാദന കേസില്‍; അന്വേഷണം വന്നത് ‘ടോട്ടല്‍ ഫോര്‍ യു’ കേസില്‍ പ്രതിയായതോടെ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിഡ്കോ മുന്‍ മാനേജര്‍ ചന്ദ്രമതിക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെതാണ് വിധി. ചന്ദ്രമതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലും ചന്ദ്രമതി പ്രതിയായിരുന്നു.

കേരളത്തില്‍ വിവാദമായ സാമ്പത്തിക തട്ടിപ്പുകേസാണ് ടോട്ടല്‍ ഫോര്‍ യു. ഇതിലെ മുഖ്യ ഇടപാടുകാരിയായിരുന്നു ചന്ദ്രമതി. ഈ കേസ് വന്ന ശേഷമാണ് ചന്ദ്രമതിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുന്നത്. സിഡ്‌കോ, സെക്രട്ടേറിയറ്റ്‌, ഏജീസ്‌ ഓഫീസ്‌ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളിലെ പല ഉദ്യോഗസ്ഥരെയും പ്രേരണയാല്‍ ടോട്ടലില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നുവെന്നും ചന്ദ്രമതി ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

ടോട്ടല്‍ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി ശബരീനാഥ്‌ പത്ത്‌ ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവും സ്‌കോഡ കാറും കമ്മീഷനായ നല്‍കിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

2007 ഏപ്രിൽ 30 മുതൽ 2008 ഓഗസ്റ്റ് 20 വരെയാണ് ടോട്ടൽ ഫോർ യു തട്ടിപ്പ് നടന്നത്. ടോട്ടൽ ഫോർ യു എന്ന സ്ഥാപനം ആരംഭിച്ച് വലിയ പലിശ നല്‍കി നിക്ഷേപം സ്വീകരിച്ച് മുങ്ങുകയായിരുന്നു. മാനേജിങ് ഡയറക്ടറായിരുന്ന ശബരിനാഥ്, നെസ്റ്റ് സൊലൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, സിഡ്‌കോ മുൻ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, കാൻവാസിങ് ഏജന്റുമാരായ ഹേമലത, ലക്ഷ്മി മോഹൻ തുടങ്ങി 19 പേരായിരുന്നു ടോട്ടൽ ഫോർ യു കേസിലെ പ്രതികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top