അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധന്റെ ഭൂലോക തട്ടിപ്പ്; തട്ടിക്കൂട്ട് പുസ്തകം യൂണിയന്‍ ബാങ്കിനെ കൊണ്ട് വാങ്ങിപ്പിച്ചു; 7.5 കോടി തട്ടി കെവി സുബ്രമണ്യന്‍

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും അന്താരാഷ്ട നാണയ നിധിയുടെ(ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന കെവി സുബ്രമണ്യത്തിന് എതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം അവശേഷിക്കയാണ് അദ്ദേഹത്തെ കേന്ദ്രം തിരിച്ചു വിളിച്ചത്. ഇദ്ദേഹമെഴുതിയ പുസ്തകം യൂണിയന്‍ ബാങ്കിനെ കൊണ്ട് നിയമവിരുദ്ധമായി വാങ്ങിപ്പിച്ച് 7.25 കോടിയുടെ തട്ടിയെടുത്തു എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎഫില്‍ നിന്നും തിരിച്ചുവിളിച്ചത്.

കെവി സുബ്രമണ്യന്‍ എഴുതിയ ഇന്ത്യ അറ്റ് 100: എന്‍വിഷനിംഗ് ടുമോറോസ് ഇക്കണോമിക് പവര്‍ഹൗസ് ( India @ 100: Envisioning Tomorrows Economic power house) എന്ന പുസ്തത്തിന്റെ ഏകദേശം രണ്ട് ലക്ഷം കോപ്പികള്‍ ഏഴേകാല്‍ കോടി രൂപയ്ക്ക് യൂണിയന്‍ ബാങ്കിനെ കൊണ്ട് വാങ്ങിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന പദവി ഉപയോഗിച്ചാണ് പുസ്തക കച്ചവടം നടത്തിയത്.

പുസ്തകത്തിന്റെ 189450 പേപ്പര്‍ ബാക്ക് കോപ്പികള്‍ 100 രൂപ വീതം വിലയ്ക്കും ഹാര്‍ഡ് കവറുള്ള 10422 കോപ്പികള്‍ 597 രൂപ വീതം വിലയ്ക്കും ബാങ്കിനെ കൊണ്ട് വാങ്ങിപ്പിച്ചു. ബാങ്കിന്റെ സോണല്‍, റീജിയണല്‍ ഓഫീസുകള്‍ വഴി വിതരണം ചെയ്യാനാണ് പദ്ധതി ഇട്ടത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന പദവി ദുരുപയോഗം ചെയ്താണ് പുസ്തകത്തിന്റെ പ്രൊമോഷന്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍. മൊത്തം തുകയുടെ 50 ശതമാനം പുസ്തകം പുറത്തിറങ്ങുന്നതിന് മുന്നേ ബാങ്ക് നല്‍കി കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സ്‌കൂളുകളിലും കോളജുകളിലും വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. അതൊക്കെ മാറ്റിവെച്ചാണ് ഒറ്റയടിക്ക് യൂണിയന്‍ ബാങ്കിന് മേല്‍ ഈ പുസ്തകം കെട്ടി ഏല്‍പ്പിച്ചത്.

ഐഎംഎഫിലെ സ്ഥാനം തെറിച്ചതിന് പിന്നില്‍ ഈ അഴിമതിയാണെന്ന് സംസാരമുണ്ട്. പുസ്തകം വാങ്ങാന്‍ തീരുമാനമെടുത്ത മാനേജരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബാങ്കിനുണ്ടായ അനാവശ്യ ചെലവിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ആരാണ് കെവി സുബ്രമണ്യന്‍?

2018 മുതല്‍ 2021 വരെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (സിഇഎ) സേവനമനുഷ്ഠിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനാണ് കൃഷ്ണമൂര്‍ത്തി വി സുബ്രമണ്യന്‍. ഈ പദവി വഹിച്ച കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു, പ്രത്യേകിച്ച് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നതിലെ നേതൃപാടവത്തിലൂടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങള്‍, സുസ്ഥിര വികസനത്തിനായുള്ള ദീര്‍ഘകാല തന്ത്രങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തിയത്. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top