ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുമോ? ജസ്റ്റിസ് രാമസ്വാമിയെ നടപടിയിൽ നിന്ന് രക്ഷിച്ച കോണ്‍ഗ്രസ്… ആവര്‍ത്തിക്കുമോ ചരിത്രം

ഔദ്യോഗിക വസതിയില്‍ ചാക്കില്‍ നോട്ടുകെട്ട് കണ്ടെത്തിയതിൽ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും മുന്നോട്ടുള്ള നടപടിയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് വര്‍മ്മയുടെ വീട്ടില്‍ തീപിടുത്തമുണ്ടായതും കത്തിക്കരിഞ്ഞ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതും. 150 കോടിയിലധികം രൂപ ഇങ്ങനെ സൂക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നതോടെ ആർക്കും ഒന്നും ഒളിക്കാൻ പറ്റാത്ത സ്ഥിതിയായി.
ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് ജസ്റ്റിസ് വര്‍മ്മയുടെ വീടിനോട് ചേര്‍ന്ന മുറിയില്‍ തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് വര്‍മ്മയും കുടുംബവും സ്ഥലത്തില്ലായിരുന്നു. കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് വൻ വിവാദമായി വാർത്തകളിൽ നിറഞ്ഞതോടെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ഇദ്ദേഹത്തെ അലഹബാദിലേക്ക് സ്ഥലം മാറ്റി. അവിടെ അഭിഭാഷകരിൽ നിന്നും മറ്റും പ്രതിഷേധങ്ങൾ ഉയർന്നതോടെ ജുഡീഷ്യല്‍ ചുമതലകളൊന്നും അദ്ദേഹത്തിന് നല്‍കിയിട്ടില്ല.
രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായി ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിവച്ചത് തമിഴ്‌നാട്ടിൽ നിന്നുള്ള ജസ്റ്റിസ് വി രാമസ്വാമിക്ക് എതിരെയായിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, സാമ്പത്തിക ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങള്‍ രാമസ്വാമിക്കെതിരെ ഉയര്‍ന്നിരുന്നു. 1990ലായിരുന്നു ഇത്. രാമസ്വാമി സുപ്രീം കോടതി ജഡ്ജിയായിരിക്കെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ പാര്‍ലമെന്റില്‍ നടന്നത്.
രാമസ്വാമിയെ ഇംപീച്ച് ചെയ്യാന്‍ ബിജെപിയും ഇടതു പാര്‍ട്ടികളും പ്രമേയം കൊണ്ടുവന്നു. 1993 മേയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് എംപിമാര്‍ വിട്ടുനിന്നതോടെ ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെട്ടു. 1993 മെയ് 11ന് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം ലോക്സഭ അംഗീകരിച്ചിരുന്നു എങ്കില്‍, സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുന്ന ആദ്യ സുപ്രീം കോടതി ജഡ്ജി ആകുമായിരുന്നു ജസ്റ്റിസ് രാമസ്വാമി.
രാമസ്വാമിക്കു വേണ്ടി അന്ന് ലോക്‌സഭയില്‍ വാദിച്ചത് പ്രമുഖ അഭിഭാഷകൻ കപില്‍ സിബലായിരുന്നു. സിബലിന് ഇത് വലിയ പ്രശസ്തി നേടിക്കൊടുത്തു അന്നത്തെ ലോക്‌സഭയിലെ പെര്‍ഫോര്‍മെന്‍സ്. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസിൽ അംഗമായത്. ജഡ്ജിമാരുടെ മോശം പെരുമാറ്റം കൈകാര്യം ചെയ്യാനും ഭരണഘടനയില്‍ വകുപ്പുണ്ട്. മൂന്നില്‍ രണ്ട് പിന്തുണയുള്ള ഒരു പ്രമേയത്തിലൂടെ മാത്രമേ പാര്‍ലമെന്റില്‍ ഒരു ജഡ്ജിയെ നീക്കം ചെയ്യാന്‍ കഴിയൂ. 1968 ലെ ജഡ്ജസ് (അന്വേഷണ) നിയമത്തിലാണ് ഈ പ്രക്രിയ വിവരിക്കുന്നത്.
ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തില്‍ ചട്ടമനുസരിച്ച് രാജ്യസഭയിലെ കുറഞ്ഞത് 50 എംപിമാരോ, ലോക്സഭയിലെ 100 എംപിമാരോ ഒപ്പിടണം. ആവശ്യമായ ഒപ്പുകള്‍ നേടിയ ശേഷം, സാഹചര്യം അനുസരിച്ച്, രാജ്യസഭാ ചെയര്‍മാനോ ലോക്സഭാ സ്പീക്കറിനോ പരാതി സമര്‍പ്പിക്കണം.
ജസ്റ്റിസ് രാമസ്വാമിക്ക് ശേഷം മറ്റ് ചില ജഡ്ജിമാര്‍ക്കെതിരെയും ഇംപീച്ച്‌മെന്റ് നടപടികള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നടപടിക്രമങ്ങള്‍ പ്രകാരം അവയൊന്നും പാര്‍ലമെന്റിലേക്ക് എത്തിയില്ല.
1983ല്‍ കോടതി നിയമിച്ച റിസീവര്‍ എന്ന നിലയില്‍ 33.23 ലക്ഷം രൂപ ദുരുപയോഗം ചെയ്തതിന് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സെന്‍ കുറ്റക്കാരനാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. രാജ്യസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പുറത്താക്കലിന് അംഗീകാരം ലഭിച്ചെങ്കിലും
ലോക്സഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സൗമിത്ര സെന്‍ രാജിവച്ചു. വിവിധ കോടതികളിൽ ജഡ്ജിമാരായിരുന്ന എസ്.കെ. ഗംഗലെ, സി.വി. നാഗാര്‍ജുന, ദീപക് മിശ്ര, പി.ഡി. ദിനകരന്‍, ശേഖര്‍ കുമാര്‍ യാദവ് എന്നിവര്‍ക്കെതിരെ സമാന ആരോപണങ്ങള്‍ വന്നെങ്കിലും അതിലൊന്നും പാര്‍ലമെൻ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here