പെറ്റമ്മമാരുടെ അരുംകൊലകൾ!! ഒപ്പമുള്ളവർ പോലുമറിയാത്ത ഗർഭങ്ങളുടെ ബാക്കിപത്രം; നിറവയറും പേറ്റുനോവും മറച്ചു പിടിക്കുന്നത് എങ്ങനെ?

പെറ്റമ്മമാരാൽ കൊല്ലപ്പെടുന്ന നവജാത ശിശുക്കളുടെ കണക്ക് മുമ്പെങ്ങുമില്ലാത്ത വിധം കേരളത്തെ ഞെട്ടിക്കുകയാണ്. ഒപ്പം ജീവിക്കുന്നവർ പോലും ഈ പ്രസവങ്ങൾ അറിയുന്നത് ദാരുണമായ കൊലപാതകങ്ങൾക്ക് ശേഷമാണ് എന്നതാണ് ഗുരുതര സ്ഥിതിവിശേഷം. തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ രണ്ടുപേരെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തിയതിൻ്റെ വാർത്തയാണ് ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്. കുഞ്ഞുങ്ങളുടെ അച്ഛനായ യുവാവ് പോലീസ് സ്റ്റേഷനിലെത്തി തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് ഇതും പുറംലോകം അറിയുന്നത്.

Also Read : നവജാത ശിശുക്കളുടെ അസ്ഥികളുമായി യുവാവ് പോലീസ്‌ സ്റ്റേഷനിൽ… ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കാമുകിയായ അനീഷ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതോടെയാണ് 25കാരനായ ഭവിന്‍ പോലീസിനെ സമീപിച്ചത്. പുതുക്കാട്ടെ ചെറിയ വീട്ടിൽ അനീഷ ഗർഭം ധരിച്ച് പ്രസവിച്ചത് രണ്ട് പ്രാവശ്യമാണ്. രണ്ടുതവണയും കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചിട്ടു. മകളുടെ ഗർഭത്തെക്കുറിച്ച് ഇതുവരെ താൻ അറിഞ്ഞില്ല എന്നാണ് അനീഷയുടെ അമ്മയുടെ മൊഴി.

ഇത്തരം സംഭവങ്ങൾ കേരളത്തിന് ഇപ്പോൾ പുതുമയല്ല. മലപ്പുറം കോട്ടക്കലിൽ പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചത് 2021 ഒക്ടോബർ 27നാണ്. അന്ന് പെൺകുട്ടി പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കിയായിരുന്നു എന്നാണ് പോലീസിന് നൽകിയ മൊഴി. കുഞ്ഞ് കരഞ്ഞപ്പോൾ മാത്രമാണ് വീട്ടുകാർ ഇതിനെക്കുറിച്ച് അറിഞ്ഞത് തന്നെ.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കൊച്ചി പനമ്പിള്ളി നഗറിൽ വീട്ടുകാർ അറിയാതെ പ്രസവിച്ച യുവതി, താമസിച്ചിരുന്ന ഫ്ളാറ്റിൻ്റെ മുകൾനിലയിൽ നിന്ന് ചോരക്കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞാണ് കൊന്നത്. മൃതദേഹം നാട്ടുകാർ കണ്ടെത്തി പോലീസിൽ വിവരം അറിയിച്ചശേഷം അവർ തിരക്കി എത്തുമ്പോഴും വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല.

മറ്റൊരു കേസിൽ പത്തനംതിട്ട മെഴുവേലിയിൽ ഈ മാസം 20ന് അമ്മ അറസ്റ്റിലായത് ബ്ലീഡിങ്ങായി ചികിത്സക്ക് എത്തിച്ചപ്പോഴാണ്. പ്രസവം ഡോക്ടർ സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് ചോദ്യം ചെയ്തപ്പോൾ വിവരം പുറത്തായി. കുഞ്ഞ് ജനിച്ചയുടൻ വായും മൂക്കും പൊത്തി കൊന്നെന്നും, ചേമ്പിലയിൽ പൊതിഞ്ഞ് തൊട്ടടുത്ത പറമ്പിൽ തള്ളിയെന്നും യുവതി പറഞ്ഞു. ഇതിലും വിവരം വീട്ടുകാർ അറിഞ്ഞില്ല.

Also Read : മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞ അമ്മ തൈറോയ്ഡ് ചികിത്സയിലെന്ന മൊഴി നിർണായകം; കുടുംബം കലക്കുന്നവരിൽ പ്രധാനി ‘ഹൈപ്പർതൈറോയ്ഡിസം’

വിവാഹേതര ബന്ധത്തിലും വിവാഹം കഴിക്കാതെയം ഉണ്ടാകുന്ന ഗർഭധാരണം മറച്ചുവെക്കാൻ വേണ്ടിയാണ് ഇവിടെയെല്ലാം അമ്മമാർ ദാരുണ കൊലപാതകം നടത്തിയിട്ടുള്ളത്. ഗർഭം വീട്ടുകാർ അറിയാതിരിക്കാൻ ഇവർ വലിയ മുൻകരുതലുകൾ എടുക്കാറുണ്ട്. ചെറിയ അസുഖങ്ങളുടെ പേര് പറഞ്ഞ് മറ്റുള്ളവരിൽ നിന്നും ഉൾവലിയുകയാണ് പല കേസിലും ഉണ്ടായിട്ടുള്ളത്.

കൂടാതെ, ഗർഭത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതോടെ ഇവർ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വലുതാകുന്ന വയർ മറ്റുള്ളവരിൽ നിന്നും മറച്ച് പിടിക്കാൻ ശ്രമിക്കും. വയർ ഒതുക്കിവയ്ക്കാൻ ഉപയോഗിക്കുന്ന തരം ബെൽറ്റുകളും ഇവർ ഉപയോഗിക്കാറുണ്ട്. ഇത്തരം ആദ്യ പ്രസവങ്ങൾ പോലും പലപ്പോഴും യൂട്യൂബ് നോക്കി ആരുടെയും സഹായമില്ലാതെയാണ് നടത്താറുള്ളത്.

ഇങ്ങനെ ജനിക്കുന്ന കുട്ടികളെ ഇല്ലാതാക്കുന്നതിന് പകരം സുരക്ഷിതമായി ഉപേക്ഷിക്കാൻ അമ്മത്തൊട്ടിൽ പോലെ മാർഗ്ഗങ്ങളുണ്ട്. കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും ശിശുക്ഷേമസമിതിയുടെ ‘അമ്മത്തൊട്ടിൽ’ ഉണ്ട്. ഒരു വിവരവും അറിയിക്കാതെ അമ്മക്കോ മറ്റുള്ളവർക്കോ ഇവിടെ കുഞ്ഞിനെ ഉപേക്ഷിക്കാം. തൈക്കാടുള്ള അഡ്വാൻസ്ഡ് ചൈൽഡ് കെയർ സെന്ററിൽ ഈ കുട്ടികളെ വളർത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top