ഇന്ത്യാ – പാക് സംഘര്‍ഷം ശക്തമാകുന്നു; സുരക്ഷ മുന്‍നിര്‍ത്തി ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചു

ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍ണായക തീരുമാനം എടുത്തതെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്നലെ പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നത്.
ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് മത്സരം പാതിവഴിയില്‍ നിര്‍ത്തിയത്. പിന്നാലെ കാണികളെ സുരക്ഷിതരായി ഗ്രാണ്ടിന് പുറത്തിറക്കുകയും ചെയ്തു. മത്സരങ്ങള്‍ കാണാന്‍ ആയിരങ്ങള്‍ എത്തുന്നത് കടുത്ത സുരക്ഷാ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെ മത്സരങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെയാണ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിയത്.
യുദ്ധ സമാനമായ സാഹചര്യം വിദേശ കളിക്കാരേയും ആശങ്കയിലാക്കിയിട്ടുണ്ട്. പല താരങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകള്‍ ബിസിസിഐയോട് ആരാഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here