വിമാനം ഷെഡിൽ കയറ്റാമെന്ന് ഇന്ത്യ; വേണ്ടന്ന് ബ്രിട്ടൺ; വിൽക്കാൻ ഒഎൽഎക്‌സിലിട്ട് വിരുതൻമാർ; എഫ്-35 ഒരാഴ്ച്ചയായി മഴ നനഞ്ഞ് തിരുവനന്തപുരത്ത്

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 എന്ന യുദ്ധവിമാനം ഒരാഴ്ച്ചയായി തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു. ഇന്തോ പസിഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്നാണ് എഫ്-35 പറന്നുയർന്നത്.

36,000 അടി ഉയരത്തിൽ പറക്കവെ പ്രതികൂല കാലാവസ്ഥകാരണം കപ്പലിൽ തിരിച്ചിറങ്ങാൻ സാധിക്കാതെ പലതവണ വട്ടമിട്ട് പറന്ന് വിമാനത്തിലെ ഇന്ധനം കുറയുകയായിരുന്നു. ഇന്ധനം നിറച്ച് വിമാനം തിരുവനന്തപുരത്തു നിന്നു മടങ്ങാൻ തീരുമാനിച്ചെങ്കിലും യന്ത്രത്തകരാർ കാരണം സാധിച്ചില്ല. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും രണ്ടു സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്‌ച ബ്രിട്ടനിലേക്കു മടങ്ങി.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനുണ്ടായ തകരാർ പരിഹരിക്കാൻ ബ്രിട്ടൻ്റെ വിമാനവാഹിനി കപ്പലിൽനിനിന്നും കഴിഞ്ഞ ദിവസം എൻജിനീയർമാർ എത്തിയെങ്കിലും പ്രശനം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്ന് വിദഗ്‌ധ സംഘം എത്തുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിലാണ് എഫ്-35 വിമാനം വിൽക്കാനുള്ള പരസ്യം ഒ എൽ എക്സിൽ പ്രത്യക്ഷപ്പെട്ടത്. ഫേക്ക് ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്ന പരസ്യത്തിൽ ബ്രിട്ടീഷ് യുദ്ധ വിമാനത്തിനിട്ടിരിക്കുന്ന വില നാലു മില്യൻ അമേരിക്കൻ ഡോളറാണ്.

തിരുവനതപുരം വിമാനത്താവളത്തിന്റെ നാലാം നമ്പർ ബേയിൽ നിലയുറപ്പിച്ചിരിക്കുന്ന വിമാനം സി.ഐ.എസ്.എഫിൻ്റെ സുരക്ഷയിലാണ്. കനത്ത മഴയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടന്നത്. വിമാനത്താവളത്തോടു ചേർന്നുള്ള ഹാങ്ങർ യൂനിറ്റിലേക്ക് വിമാനം മാറ്റാമെന്ന് ഇന്ത്യൻ വ്യോമസേന നിർദേശിച്ചെങ്കിലും ബ്രിട്ടീഷ് അധികൃതർ നിരസിക്കുകയായിരുന്നു. മറ്റൊരു രാജ്യത്തിൻ്റെ കേന്ദ്രത്തിലേക്ക് അറ്റകുറ്റപ്പണിക്ക് മാറ്റേണ്ടതില്ല എന്ന നിലപാടിലാണ് ബ്രിട്ടൺ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top