ഹൃദ്രോഗി എട്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും ഡോക്ടര്‍ തിരിഞ്ഞു നോക്കിയില്ല; കാനഡയില്‍ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം

യൂറോപ്യന്‍ രാജ്യങ്ങളില്‍ വളരെ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ഉണ്ടെന്നുള്ള അവകാശ വാദങ്ങള്‍ വെറും പൊള്ളയായ പറച്ചില്‍ മാത്രമാണെന്ന് തെളിയിക്കുന്ന സംഭവം കാനഡയിലുണ്ടായി. ഡോക്ടറെ കാണാന്‍ എട്ടുമണിക്കൂര്‍ കാത്തിരുന്ന ഇന്ത്യക്കാരന്‍ ഹൃദയാഘാതം വന്ന് മരിച്ച സംഭവം വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ പ്രശാന്ത് ശ്രീകുമാര്‍ എന്ന 44 കാരനാണ് ദുരന്തമുണ്ടായത്.
ഈ മാസം 22 ന് ജോലിസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തെക്കുകിഴക്കന്‍ എഡ്മണ്ടണിലെ ഗ്രേനണ്‍സ് ആശുപത്രിയിലാണ് പ്രശാന്തിനെ കൊണ്ടുവന്നത്. ആശുപത്രിയില്‍ മണിക്കൂറോളം പ്രശാന്തിന് ഡോക്ടറെ കാണാന്‍ കാത്തിരിക്കേണ്ടി വന്നു.
കഠിനമായ നെഞ്ചുവേദനയെക്കുറിച്ച് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് പ്രശാന്തിന്റെ ഭാര്യ പരാതിപ്പെട്ടു.

മകന്റെ രോഗവിവരമറിഞ്ഞ് പിതാവ് കുമാര്‍ ശ്രീകുമാര്‍ ആശുപത്രിയിലെത്തിയിരുന്നു. തനിക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് പ്രശാന്ത് പറഞ്ഞതായി ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചപ്പോള്‍ അവര്‍ ഇസിജിയെടുത്തു. വേദന കുറയ്ക്കാനായി മരുന്നും കൊടുത്തു. ഡോക്ടറെ കാണാനായി കാത്തിരിക്കാനും ആവശ്യപ്പെട്ടു. എട്ടു മണിക്കൂര്‍ കാത്തിരുന്നിട്ടാണ് ഡോക്ടറെ കാണാനായത്. ഡോക്ടറുടെ മുറിയിലെത്തി പത്ത് സെക്കന്റിനുള്ളില്‍ മകന്‍കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തുവെന്നാണ് പിതാവ് പറഞ്ഞത്.
ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെടുത്തിയതുകൊണ്ടാണ് പ്രശാന്തിനെ രക്ഷിക്കാന്‍ കഴിയാത്തത് എന്ന ആക്ഷേപത്തിന് ആശുപത്രി അധികൃതര്‍ തൃപ്തികരമായ മറുപടിയൊന്നും പറയുന്നില്ല. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പ്രശാന്തിന് ഭാര്യയും 10,14, മൂന്ന് വയസ് പ്രായമുള്ള മൂന്നുമക്കളുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here