പാസ്റ്ററെ കാണാന്‍ യുവതിയുടെ സാഹസികത; മകനെ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് പാകിസ്ഥാനില്‍ കടന്നു

ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ യുവതി പാകിസ്ഥാനില്‍. മകനെ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഉപേക്ഷിച്ച ശേഷമാണ് യുവതി പാകിസ്ഥാനിലേക്ക് പോയത്. ഈ സാഹസത്തിന് പിന്നിലെ കാരണമാണ് ഏറെ വിചിത്രം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ തേടിയാണ് നാഗ്പൂര്‍ സ്വദേശിനിയായ സുനിതയുടെ യാത്ര.
കാര്‍ഗിലിലെ അവസാന ഗ്രാമത്തിലൂടെയാണ് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ ഇവര്‍ പാകിസ്ഥാനിലേക്ക് കടന്നത്. നേരത്തെ രണ്ട് തവണ അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് പോകാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂരിൻ്റെ ഭാഗമായി അതിര്‍ത്തി അടച്ചിരുന്നതിനാല്‍ തിരിച്ചയച്ചു. ഇതോടെയാണ് നിയമവിരുദ്ധമായി അതിര്‍ത്തി കടന്നത്.
15 വയസുള്ള മകനെ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഉപേക്ഷിച്ച ശേഷമായിരുന്നു സുനിതയുടെ യാത്ര. പാസ്റ്ററെ കണ്ട ശേഷം മടങ്ങിയെത്താം എന്ന് പറഞ്ഞാണ് മകനെ നിയന്ത്രണരേഖക്ക് സമീപം നിര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സേന വിഭാഗങ്ങള്‍ വിവരം അറിഞ്ഞത്.
നിലവില്‍ പാകിസ്താന്‍ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സുനിതയുള്ളത് എന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here