ഗർഭനിരോധന മരുന്നിൻ്റെ സൃഷ്ടാവ് ഡോ ബൗലിയു വിടവാങ്ങി; സ്ത്രീസ്വാതന്ത്ര്യ വിപ്ലവത്തിന് തിരികൊളുത്തിയ ശാസ്ത്രകാരൻ

ഗർഭനിരോധന മാർഗങ്ങളുടെ പരീക്ഷണരംഗത്ത് അതിശയകരമായ വിപ്ലവം നടപ്പിലാക്കിയ ആരോഗ്യ വിദഗ്ധനും ശാസ്ത്രജ്ഞനുമായ ഡോ എറ്റിയൻ എമിൽ ബൗലിയു (Etienne-Emile Baulieu) അന്തരിച്ചു. 98 വയസായിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഗർഭഛിദ്ര മാർഗം സാധ്യമാക്കിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. ഗർഭനിരോധന ഓറൽ മരുന്നായ RU-486 എന്ന മിഫെപ്രിസ്റ്റോൺ (Mifepristone) വികസിപ്പിച്ചതിലൂടെയാണ് ബൗലിയു ആഗോള ശ്രദ്ധ നേടിയത്.

സ്ത്രീകളുടെ സ്വാതന്ത്ര്യവും വിമോചനവും ഉറപ്പാക്കിയ മഹത്തായ കണ്ടുപിടിത്തത്തിൻ്റെ ഉപജ്ഞാതാവായിരുന്നു ഡോ ബൗലിയു എന്ന് അദ്ദേഹത്തിൻ്റെ ഭാര്യ സിമോൺ ഹാരി ബൗലിയു മരണവാർത്ത അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റിറോയിഡ് ഹോർമോണുകളെ ക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള പഠനങ്ങളിലൂടെ വൈദ്യശാസ്ത്ര, സാമൂഹിക മേഖലകളിൽ വലിയ സ്വാധീനം അദ്ദേഹം ചെലുത്തിയിട്ടുണ്ട്.

1926 ഡിസംബർ 12ന് സ്ട്രാസ്ബർഗിൽ ജനിച്ച എറ്റിയെൻ തന്റെ 15-ാം വയസ്സിൽ നാസി അധിനിവേശത്തിനെതിരായ ഫ്രഞ്ച് ചെറുത്തുനിൽപ്പിൽ ചേർന്നപ്പോഴാണ് ‘എമിൽ ബൗലിയു’ എന്ന പേര് സ്വീകരിച്ചത്. 1955ലാണ് വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. ബിരുദാനന്തര പഠനത്തിന് അമേരിക്കയിലേക്ക് പോയ ബൗലിയു, അവിടെ ഡോ ഗ്രിഗറി പിൻകസിനൊപ്പം ലൈംഗിക ഹോർമോണുകളെക്കുറിച്ച് പഠനം നടത്തി.

ഫ്രാൻസിൽ തിരിച്ചെത്തിയ ശേഷം ബീജസങ്കലനത്തിന് ശേഷം ഗർഭാശയത്തിൽ അണ്ഡം സ്ഥാപിക്കുന്നതിന് അത്യാവശ്യമായ പ്രൊജസ്ട്രോൺ എന്ന ഹോർമോണിന്റെ പ്രവർത്തനം തടയുന്നതിനുള്ള ഒരു മാർഗം അദ്ദേഹം വികസിപ്പിച്ചു. ഈ കണ്ടെത്തൽ പത്ത് വർഷത്തിനുള്ളിൽ ഗർഭഛിദ്ര ഗുളിക വികസിപ്പിക്കാൻ സഹായകമായി. ഈ ഗുളികയുടെ കണ്ടുപിടുത്തം മൂലം അദ്ദേഹത്തിന് കടുത്ത വിമർശനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു.

ഗർഭഛിദ്രത്തെ എതിർക്കുന്ന ക്രിസ്ത്യൻ- മുസ്ലീം മത വിഭാഗങ്ങളിൽ നിന്ന് വലിയ എതിർപ്പുകളുണ്ടായി. രാസായുധങ്ങൾ കൊണ്ടുള്ള ഗർഭഛിദ്രമെന്നാണ് ഈ മരുന്നിനെ ചിലർ വിശേഷിപ്പിച്ചത്. ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ള ഏജൻസികൾ മരുന്ന് സുരക്ഷിതമാണെന്ന് വിധി എഴുതിയിട്ടും എതിർപ്പുകൾ അടങ്ങിയില്ല. 2010ൽ ലോകാരോഗ്യ സംഘടന മെപ്രിസ്റ്റോണിനെ അത്യാവശ്യ മരുന്നുകളുടെ ഗണത്തിൽപ്പെടുത്തി. ഇതോടെ സ്വീകാര്യത വർദ്ധിച്ചു.

2008ൽ അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളെ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ചികിത്സകൾക്കായി അദ്ദേഹം ‘ഇൻസ്റ്റിറ്റ്യൂട്ട് ബൗലിയു’ സ്ഥാപിച്ചു. 1996 മുതൽ 2002 വരെ ലൈഫ് സയൻസസ് ആൻഡ് ഹെൽത്ത് സംബന്ധിച്ച ദേശീയ ഉപദേശക സമിതിയിൽ അംഗമായിരുന്ന ഡോ ബൗലിയുവിന് ഫ്രാൻസിലും വിദേശത്തും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ബൗലിയു ധീരതയുടെ പര്യായമാണെന്നാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ വിശേഷിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top