ഇസ്രായേൽ-ഇറാൻ യുദ്ധം ഹോർമുസ് കടലിടുക്കിനെ ബാധിച്ചാൽ ഇന്ത്യക്കും ഭീഷണി; പ്രത്യാഘാതങ്ങൾ പലവിധം…

ഇസ്രായേൽ ഇറാൻ സംഘർഷം കഴിഞ്ഞ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. സമ്പൂർണ യുദ്ധമെന്ന് പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് മാത്രം. ഈ സംഘർഷം ലോകത്തിലെ മറ്റു രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തും പ്രതിഫലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും അതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാണ്. ഇസ്രായേലുമായും ഇറാനുമായും വ്യക്തമായ നയതന്ത്ര വാണിജ്യ ബന്ധങ്ങൾ പുലർത്തുന്ന രാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 80 ശതമാനത്തിലധികവും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാനുമായി അതിർത്തി പങ്കിടുന്ന ഇടുങ്ങിയ സമുദ്ര പാതയാണിത്. ആ മേഖലകളിലേക്ക് യുദ്ധം വ്യാപിച്ചാൽ ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്കിനെ ബാധിച്ചാൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കും. യുഎസ് ഉപരോധങ്ങൾ കാരണം ഇറാനുമായുള്ള വ്യാപാരബന്ധം ഇന്ത്യ കുറച്ചിരുന്നെങ്കിലും ഉണങ്ങിയ പഴങ്ങൾ, വളങ്ങൾ, യൂറിയ എന്നിവ ഇപ്പോഴും ഇന്ത്യ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. യുദ്ധം കടുത്താൽ ഇവയുടെ ഇറക്കുമതി തീരുവ കൂടുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ സംഘർഷം ഇപ്പോൾ തന്നെ ഇന്ത്യയുടെ ബസുമതി അരി വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും നിന്ന് 8.55 ലക്ഷം മെട്രിക് ടണ്ണിലധികം ബസുമതി അരിയാണ് ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. 6,374 കോടിയോളം രൂപയുടെ ബിസിനസാണ് ഇത്. എന്നാൽ യുദ്ധ സാഹചര്യത്തിൽ കയറ്റുമതി നടത്തിയ അരിയുടെ പണം അടയ്ക്കാൻ ഇറാനിയൻ ബിസിനസുകാർക്ക് കഴിഞ്ഞിട്ടില്ല. ഇത് ഇന്ത്യൻ വ്യാപാരികൾക്ക് വലിയ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിച്ചിരിക്കുന്നു. ഇറാൻ സർക്കാരിന്റെ പിന്തുണയുള്ള ഏജൻസിയായ ഗവൺമെന്റ് ട്രേഡിംഗ് കോർപ്പറേഷൻ പോലും 180 ദിവസങ്ങൾക്ക് ശേഷമാണ് പണം അടച്ചത്.

ഇന്ത്യയിലെ ഇന്റർനെറ്റ് സേവനങ്ങളെ പോലും യുദ്ധം പ്രതികൂലമായി ബാധിക്കും. ഇവയുടെ കേബിളുകളുടെ 95 ശതമാനവും കടലിനടിയിലൂടെയാണ് കടന്ന് പോകുന്നത്. അവയിൽ ഭൂരിഭാഗവും ഇസ്രായേൽ, ഇറാൻ എന്നിവയ്ക്ക് സമീപമുള്ള സമുദ്ര ഇടനാഴികളിലൂടെയും ചെങ്കടൽ, ഒമാൻ ഉൾക്കടൽ, ഹോർമുസ് കടലിടുക്ക് തുടങ്ങിയ സംഘർഷ സാധ്യതയുള്ള മേഖലകളിലൂടെയുമാണ് പോകുന്നത്. ഇസ്രായേൽ നടത്തുന്ന നാവിക നീക്കങ്ങളും ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ നടത്തുന്ന ഇടപെടലുകളും ഈ കേബിളുകൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത ഏറെയാണ്.

ഇന്ത്യയുടെ ആഗോള ഡാറ്റാ പ്രവാഹത്തിന്റെ 90 ശതമാനത്തിലധികവും മിഡിൽ ഈസ്റ്റ് വഴിയാണ് കടന്നുപോകുന്നത്. ആ ഇന്റർനെറ്റ് കേബിളുകൾക്ക് എന്തെങ്കിലും തടസ്സം ഉണ്ടായാൽ ഇന്ത്യയെ അത് എല്ലാ മേഖലയിലും മാന്ദ്യത്തിലേക്ക് നയിച്ചേക്കാം. ഇന്റർനെറ്റ് കേബിൾക്ക് കേടുപാടുകൾ ഉണ്ടായാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുകയും ബാങ്കിംഗ്, പ്രതിരോധം തുടങ്ങിയ സുപ്രധാന മേഖലകളെയെല്ലാം ബാധിക്കുകയും ചെയ്യും.

ഇരു രാജ്യങ്ങളുടെയും കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളിലേക്ക് ഹൈബ്രിഡ് ആക്രമണങ്ങൾ നടക്കാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇറാൻ ഇസ്രായേൽ സംഘർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെയും ദോഷകരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ബി‌എസ്‌ഇ സെൻസെക്സ് ഏകദേശം 1,300 പോയിന്റാണ് ഇടിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top