മഞ്ചേരി ക്യാമ്പിൽ സതീശനും സണ്ണി ജോസഫും മുഖ്യാതിഥികൾ; ഐഎൻടിയുസി- കോൺഗ്രസ് പോരിൽ മഞ്ഞുരുക്കം

മാസങ്ങളായി ശീതസമരത്തിലായിരുന്ന കെപിസിസി- ഐഎൻടിയുസി തർക്കം അയയുന്നു. മഞ്ചേരിയിൽ ഈ മാസം 9, 10 തീയതികളിൽ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ആശാസമരത്തിന് കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസി പിന്തുണ നല്കാത്തതിൻ്റെ പേരിലാണ് പാർട്ടി നേതൃത്വവുമായി ഐഎൻടിയുസി പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ഇടഞ്ഞത്.
ഒടുവിൽ പാർട്ടി നേതൃത്വത്തിൻ്റെ തിട്ടൂരത്തിന് വഴങ്ങി ആശാസമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചെങ്കിലും കെപിസിസിയുമായി ഉടക്കിലായിരുന്നു. ഒരുഘട്ടത്തിൽ ചന്ദ്രശേഖരൻ പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന് കെപിസിസിക്ക് കത്തു നൽകിയതും വിവാദമായിരുന്നു. മഞ്ചേരിയിൽ നടക്കുന്ന ദ്വിദിന ക്യാമ്പിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

“ഐഎൻടിയുസി കോൺഗ്രസിൻ്റെ ഏറ്റവും ശക്തിയുള്ള പോഷക സംഘടനയാണ്. അവരെ അവഗണിക്കുന്ന പ്രശ്നമില്ല. ആശാസമരത്തിൻ്റെ പേരിൽ അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. അതെല്ലാം പരിഹരിക്കാൻ മുന്നിട്ടറിങ്ങിയത് ചന്ദ്രശേഖരനാണ്. മാതൃസംഘടനയുമായി ഒരുതരത്തിലുള്ള ഭിന്നതയും നിലവിൽ ഐഎൻടിയുസിക്കില്ല.” നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഐഎൻടിയുസി സജീവമാണെന്നും കെപിസിസിയിലെ ഉന്നത നേതാവ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചരണ പരിപാടികൾക്കും ഐഎൻടിയുസി ക്യാമ്പിൽ രൂപംനല്കും. ചന്ദ്രശേഖരൻ അടുത്ത ഒരാഴ്ച മുഴുവൻ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും.

കോൺഗ്രസും യുഡിഎഫും ആശാസമരത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയ ഘട്ടത്തിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർചന്ദ്രശേഖരനും കൂട്ടരും സമരത്തെ പരസ്യമായി തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമർദത്തെതുടർന്നാണ് സമരത്തിന് ഐഎൻടിയുസി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. എന്നാൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ നേരിൽ കാണാൻ ചന്ദ്രശേഖരൻ തയാറായില്ല.
ആശാസമരത്തിന് നേതൃത്വം കൊടുക്കുന്ന എസ് യു സി ഐ കോൺഗ്രസ് വിരുദ്ധ നിലപാടുള്ള നക്സൽ സംഘടനയാണ്. എല്ലാക്കാലത്തും അവർ കോൺഗ്രസ് ആശയങ്ങൾക്ക് എതിരാണ്. അതുകൊണ്ടാണ് അവരുമായി സഹകരിക്കാതെ മാറിനിന്നത് എന്നാണ് ചന്ദ്രശേഖരൻ്റെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here